യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ പൊലിഞ്ഞത് 210 കുരുന്നുജീവൻ; ഭീഷണികൾക്ക് യുദ്ധഭൂമിയിൽ മറുപടിയെന്ന് ഇറാൻ പ്രസിഡന്‍റ്
യുദ്ധത്തിൽ 20,000-ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്

- Updated:
2026-03-22 15:55:22.0

തെഹ്‌റാന്‍: ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങളിൽ ഇറാനില്‍ മാത്രമായി ഇതിനോടകം കൊല്ലപ്പെട്ടത് 210 കുട്ടികള്‍. ആരോഗ്യമന്ത്രി മുഹമ്മദ് റെസ സഫര്‍ഗന്ധിയെ ഉദ്ദരിച്ച് ഐആര്‍ഐബിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 20,000-ത്തിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ മുന്നൂറോളം ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും തീവ്രപരിചരണ വിഭാഗം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇറാനെതിരായ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും യുദ്ധഭൂമിയില്‍ തക്കതായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കാത്തപക്ഷം ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പെസഷ്‌കിയാന്റെ മറുപടി.
'ഇറാനെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കുമെന്ന വ്യാമോഹം ചരിത്രം സൃഷ്ടിക്കുന്നവരെന്ന് വാദിക്കുന്നവരുടെ ഇച്ഛാശക്തിക്ക് മുന്നിലുള്ള നിരാശയാണ് വെളിപ്പെടുത്തുന്നത്. ഭീഷണികളും ഭീകരതകളും ഞങ്ങളുടെ ഐക്യത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ഞങ്ങളുടെ മണ്ണില്‍ അതിക്രമിച്ചുകയറുന്നവര്‍ക്കല്ലാതെ ഹോര്‍മുസ് കടലിടുക്കില്‍ യാതൊരുവിധ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടില്ല. ഭീഷണികളെ യുദ്ധഭൂമിയില്‍ നേരിടും'. പെസഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചു.
യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മൂന്ന് നിബന്ധനകള്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും യുഎസിന്റെ നേതൃത്വത്തില്‍ സംയുക്ത ആക്രമണം തുടരുകയായിരുന്നു. ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ 48 മണിക്കൂറിനകം ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. യുദ്ധമാരംഭിച്ച് ഇതുവരെയുണ്ടായതില്‍വെച്ച് ഏറ്റവും ശക്തമായ ആക്രമണമായിരിക്കും അതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാർഥ കണക്കുകൾ ഇപ്പോൾ പുറത്തുവന്നതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Adjust Story Font
16
