Quantcast

ഇറാനുമായുള്ള യുദ്ധം: യുഎസിന് കനത്ത പ്രഹരം, തകരുന്നത് കോടികളുടെ യുദ്ധവിമാനങ്ങളും ആയുധങ്ങളും

സംഘർഷത്തിന്റെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 1.4 ബില്യൺ മുതൽ 2.9 ബില്യൺ ഡോളർ വരെ മൂല്യമുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോര്‍ട്ട്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-29 12:29:56.0

Published:

29 March 2026 5:56 PM IST

ഇറാനുമായുള്ള യുദ്ധം: യുഎസിന് കനത്ത പ്രഹരം, തകരുന്നത് കോടികളുടെ യുദ്ധവിമാനങ്ങളും ആയുധങ്ങളും
X

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് വരുത്തിവെക്കുന്നത് കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങി ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ശതകോടക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങൾ തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തിന്റെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 1.4 ബില്യൺ മുതൽ 2.9 ബില്യൺ ഡോളർ വരെ മൂല്യമുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായി പെന്റഗണിലെ മുൻ ബജറ്റ് ഉദ്യോഗസ്ഥ എലെയ്ൻ മക്കസ്‌കർ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളുമാണ് ഇത്രയധികം നാശനഷ്ടങ്ങൾക്ക് കാരണമായത്.

ഏറ്റവും വലിയ നഷ്ടങ്ങളിൽ പ്രധാനപ്പെട്ടവ അത്യാധുനിക യുദ്ധവിമാനങ്ങളാണ്. മാര്‍ച്ച് ഒന്നിന് മൂന്ന് എഫ്-15ഇ യുദ്ധവിമാനങ്ങളാണ് തകർന്നത്. കുവൈത്തിന്റെ ഭാഗത്ത് നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നായിരുന്നു വിമാനം വീണത്. മാർച്ച് 16ന് എഫ്-35 സ്റ്റെൽത്ത് ജെറ്റ്, ആക്രമണത്തെത്തുടർന്ന് അടിയന്തരമായി ഇറക്കുകയും ചെയ്തിരുന്നു. ഓരോ ജെറ്റിനും ഏകദേശം 100 മില്യണ്‍ ഡോളർ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 19ന് ഒരു എഫ്-35എ ലൈറ്റ്‌നിംഗ് II വിമാനവും അടിയന്തരമായി നിലത്തിറക്കിയിരുന്നു.

വിമാനത്തെ തങ്ങൾ ലക്ഷ്യം വച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിരുന്നു. ഓരോ എഫ്-35എ വിമാനത്തിനും ഏകദേശം 82.5 മില്യണ്‍ ഡോളർ മൂല്യമുണ്ട്. അതേസമയം പത്തിലധികം എംക്യു-9 റീപ്പർ ഡ്രോണുകളാണ് ഇറാൻ മിസൈൽ ആക്രമണങ്ങളിൽ തകർന്നത്.

ഇറാഖിന് മുകളിൽ രണ്ട് കെസി-135 റീഫ്യൂലിംഗ് വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് കെസി-135 വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സൗദി അറേബ്യ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലെ റഡാർ സംവിധാനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. മാർച്ച് 12ന് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടുത്തമുണ്ടായിരുന്നു. നിലവിൽ ഗ്രീസിലെ സൗദ ബേയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അതേസമയം കപ്പലിന് അതീവ ഗൗരവകരമായവ മുതൽ സാധാരണ പ്രശ്നങ്ങൾ വരെയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ നഷ്ടപ്പെട്ട ആയുധശേഖരവും സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിനായി 200 ബില്യൺ ഡോളറിന്റെ അധിക ധനസഹായത്തിന് പെന്റഗൺ അനുമതി തേടിയിട്ടുണ്ട്. ഇസ്രായേലിലും അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലും ഇറാൻ തങ്ങളുടെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നതിനാല്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇനിയും കൂടും.

TAGS :

Next Story