നയതന്ത്ര നീക്കത്തിനൊപ്പം സൈനിക മുന്നൊരുക്കവും ശക്തം; കരാർ നടപ്പായില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയെന്ന് യുഎസ്
അമ്പതിലേറെ പോർവിമാനങ്ങൾ പെന്റഗൺ ഗൾഫിലേക്ക് എത്തിച്ചു

തെഹ്‌റാൻ: നയതന്ത്ര നീക്കത്തിനൊപ്പം സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയും ഇറാനും. അമ്പതിലേറ പോർവിമാനങ്ങൾ പെന്റഗൺ ഗൾഫിലേക്ക് എത്തിച്ചു. ഹോർമുസിൽ നാവികാഭ്യാസം തുടരുകയാണ് ഇറാൻ. കരാർ നടപ്പായില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.
ജനീവ ചർച്ചയുടെ പുരോഗതിക്കിടയിലും മേഖലയിൽ സൈനിക വിന്യാസം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച മാത്രം അമ്പതിലധികം യു.എസ് യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് നീങ്ങിയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. എഫ്- 35, എഫ്- 22, എഫ്- 16 എന്നിവ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലേക്ക് എത്തിച്ചത്. ഇറാന് ചുറ്റും വ്യോമ- നാവിക വ്യൂഹം തീർക്കുന്നതിന്‍റെ ഭാഗമായാണ് പടയൊരുക്കം.
രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിർദേശങ്ങളുമായി അനുനയ ചർച്ചക്ക് തയാറാണെന്ന് ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചിരുന്നു. ഉപരോധം പിൻവലിക്കുകയും സാമ്പത്തിക ഇളവുകൾ അനുവദിക്കുകയും ചെയ്താൽ യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കാൻ ഇറാൻ തയാറാകുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇതു കൊണ്ടു മാത്രം യുഎസ് പ്രസിഡന്‍റ് ട്രംപ് തൃപ്തനാകില്ലെന്നാണ് യുഎസ് സ്റ്റേറ്റ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കരാറിന് ഇറാൻ സന്നദ്ധമായില്ലെങ്കിൽ ഡീഗോ ഗർസിയ ദ്വീപിലെ വ്യോമതാവളം ഉപയോഗിച്ച് തെഹ്റാനിലെ അപകടകാരിയായ ഭരണകൂടത്തിനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലും മറ്റും വിപുലമായ നാവികാഭ്യാസം നടത്തി ഏതൊരു സാഹചര്യവും നേരിടാൻ ഇറാനും രംഗത്തുണ്ട്. ചൈനയുടെയും റഷ്യയുടെയും പങ്കാളിത്തത്തിൽ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും നാളെ അഭ്യാസം നടക്കും. 18 ഇറാൻ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വിസ വിലക്കേർപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് വകുപ്പ് തീരുമാനിച്ചു. പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരായ നടപടി. നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും സൈനിക നീക്കം ആപൽക്കര സാഹചര്യം സൃഷ്ടിക്കുമെന്നും തുർക്കി മുന്നറിയിപ്പ് നൽകി
Adjust Story Font
16

