ട്രംപിന്റെ തീരുവ യുദ്ധത്തിന് കോടതിയിൽ തിരിച്ചടി, പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ; ആരാണ് നീൽ കത്യാൽ?
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധികതീരുവകൾ യുഎസ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു

- Updated:
2026-02-21 09:16:49.0

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അമിത വ്യാപാര നികുതികള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിം കോടതി വിധിക്ക് പിന്നില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍. അമേരിക്കയിലെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലായ നീൽ കത്യാലാണ് പരാതിക്കാർക്കായി കോടതിയിൽ ഹാജരായത്. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് ട്രംപ് ഏര്‍പ്പെടുത്തിയ നികുതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നീൽ കത്യാല്‍ കോടതിയില്‍ വാദിച്ചു.
ലിബർട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണയോടെ ചെറുകിട ബിസിനസുകാർ ഫയൽ ചെയ്ത കേസിലാണ് നീൽ ഹാജരായത്. അമേരിക്കയില്‍ നികുതി ചുമത്താന്‍ പ്രസിഡന്റിനല്ല കോണ്‍ഗ്രസിന് മാത്രമാണ് അധികാരമെന്ന് അദേഹം കടോഠയിൽ വാദിച്ചു. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക നേട്ടത്തിനും താരിഫുകൾ നിർണായകമാണെന്ന് ട്രംപ് കോടതിയിൽ ന്യായീകരിച്ചു. വ്യാപാര കമ്മിയും ഫെന്റനൈൽ ഓവർഡോസും ദേശീയ അടിയന്തരാവസ്ഥയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റുമാര്‍ ശക്തരാണെങ്കിലും ഭരണഘടനയാണ് അതിനേക്കാള്‍ ശക്തമെന്ന വാദം ആറ് ജസ്റ്റിസുമാരുടെ ബെഞ്ച് അംഗീകരിച്ചു. ഈ വിധി ഏതെങ്കിലും പ്രസിഡന്റിനെ കുറിച്ചല്ലെന്നും പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചാണെന്നും നീൽ വിധിക്ക് ശേഷം പറഞ്ഞു. 'പ്രസിഡന്റുമാർ ശക്തരാണ്, എന്നാൽ നമ്മുടെ ഭരണഘടന കൂടുതൽ ശക്തമാണ്. അമേരിക്കയിൽ, കോൺഗ്രസിന് മാത്രമേ ജനതയുടെ മേൽ നികുതി ചുമത്താൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി'. നീൽ കത്യാൽ പറഞ്ഞു.
ആരാണ് ഇന്ത്യൻ വംശജനായ നീൽ കത്യാൽ
ചിക്കാഗോയില്‍ കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകനാണ് നീല്‍ കത്യാല്‍. പരേതനായ പിതാവ് സുരേന്ദർ എഞ്ചിനീയറും മാതാവ് പ്രതിഭ വിരമിച്ച ശിശുരോഗവിദഗ്ധയുമാണ്. സഹോദരി സോണിയ കത്യാൽ, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിയമ വിഭാഗത്തിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്നു.
യേല്‍ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നീൽ കത്യാലിനെ 2010ൽ പ്രസിഡന്റ് ബരാക് ഒബാമ ആക്ടിംഗ് സോളിസിറ്റർ ജനറലായി നിയമിച്ചു. പിന്നീട് സുപ്രിംകോടതിയിലും രാജ്യവ്യാപകമായി അപ്പീൽ കോടതികളിലും ഫെഡറൽ സർക്കാരിനെ പ്രതിനിധാനം ചെയ്തു. സുപ്രിംകോടതിയിൽ 50ലധികം കേസുകൾ വാദിച്ച് അദേഹം റെക്കോർഡ് സൃഷ്ടിച്ചു.
കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ബ്ലാക്ക് ലിവ്സ് മാറ്റർ പ്രസ്ഥാനത്തിന് കാരണമായ ജോര്‍ജ് ഫ്ലോയിഡ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു നീൽ കത്യാൽ. ട്രംപിന്റെ യാത്രാ വിലക്കിനെതിരെയും വോട്ടിംഗ് റൈറ്റ്‌സ് ആക്ടിന് വേണ്ടിയും നീൽ നിയമപോരാട്ടം നടത്തിയിട്ടുണ്ട്.
Adjust Story Font
16
