'ഞാനില്ലെങ്കില്‍ ട്രംപ് പ്രസിഡന്റ് ആകില്ലായിരുന്നു'; ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന കേസിൽ ട്രംപിനും പങ്കെന്ന് മസ്ക്
മസ്കുമായുള്ള നല്ല ബന്ധം ഇനി തുടരുമോ എന്നറിയില്ലെന്ന് ട്രംപ് പറഞ്ഞു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ സബ്‌സിഡികൾ നൽകുന്ന കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.
ട്രംപ് സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാര, ബജറ്റ് ബില്ലുകളോടുള്ള മസ്‌കിന്റെ എതിര്‍പ്പാണ് ഭിന്നത രൂക്ഷമാക്കിയത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ഡൊണാൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റുപോയേനെയെന്നും മസ്ക് പറഞ്ഞു.
ലൈംഗിക പീഡനകേസില്‍ 2019ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്‌കിന്റെ ഏറ്റവും വലിയ ആരോപണം. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് ട്രംപിന്റെ പേരുള്ളതിനാല്‍ ആണെന്നും മസ്‌ക് കുറ്റപ്പെടുത്തി. എക്‌സ് പോസ്റ്റിലായിരുന്നു മസ്‌കിന്റെ പ്രതികരണം.
നികുതി ഇളവുകൾ വഴി ലഭിച്ചത് 38 ബില്യൺ ഡോളറാണ്. മസ്കുമായുള്ള നല്ല ബന്ധം ഇനി തുടരുമോ എന്നറിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിരാശനാണെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ടെസ്‌ലയുടെ ഓഹരികൾ 15 ശതമാനം ഇടിഞ്ഞു. കരാറുകൾ നിർത്തലാക്കിയാൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഉടൻ പിൻവലിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

