കണ്ണീരുണങ്ങാതെ നേപ്പാൾ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
5,000-ത്തിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം

നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
റസുവ, നുവാക്കോട്ട് ജില്ലകളിൽ മാത്രം നൂറുകണക്കിന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് കാണാതായ 600 കുട്ടികളെക്കുറിച്ചും ഇതുവരെ വിവരമില്ലെന്നാണ് റിപ്പോർട്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ പ്രദേശങ്ങളിൽ നിന്ന് മാത്രം 900-ഓളം പേരെ കാണാതായതായാണ് വിവരം.
ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിലും മറ്റ് ദുരന്തബാധിത മേഖലകളിലും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. പ്രളയത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയാൽ തിരിച്ചറിയുന്നതിനായി ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന ഫോറൻസിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രളയത്തിന്റെ ആഘാതത്തിൽ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ഉറ്റവരെക്കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുന്നത്. കാണാതായവരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തകർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ദുരന്തബാധിത മേഖലകളിൽ വ്യാപകമായി തിരച്ചിൽ നടത്തുകയെന്നതാണ്.
Adjust Story Font
16

