'റഷ്യ ഇനിയും അക്രമിക്കാന്‍ പദ്ധതിയിടുന്നു': സമാധാന ശ്രമങ്ങള്‍ക്കിടെ ഇന്റലിജൻസ് റിപ്പോർട്ടുമായി സെലൻസ്കി
ഏകദേശം നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇത്തരം ആക്രമണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണെന്നും സെലന്‍സ്കി

- Published:
18 Feb 2026 2:05 PM IST

കീവ്: ജനീവ സമാധാന ചർച്ചകൾക്കിടെ പുതിയ ആക്രമണങ്ങളെക്കുറിച്ച് റഷ്യ ആലോചിക്കുന്നുണ്ടെന്ന ആരോപണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമര്‍ സെലൻസ്‌കി. ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കമെന്നാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറയുന്നത്.
ഏകദേശം നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇത്തരം ആക്രമണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനീവയിൽ യുക്രെയ്ൻ, റഷ്യൻ, യുഎസ് പ്രതിനിധികൾ ഇന്ന് മൂന്നാം റൗണ്ട് ചർച്ചകൾക്കായി ഒത്തുചേരുന്നുണ്ട്. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ, റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാനമായും സംസാരിക്കുക. ജനീവയിൽ നടക്കുന്ന ചർച്ചകളിൽ സുരക്ഷാ, മാനുഷിക വിഷയങ്ങളിൽ ക്രിയാത്മകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ തലവൻ റുസ്തം ഉമറോവ് ടെലിഗ്രാമിൽ കുറിച്ചിരുന്നു.
ഇതിനിടെയിലാണ് റഷ്യ അക്രമിക്കാനൊരുങ്ങുന്നുവെന്ന് സെലന്‍സ്കി പറയുന്നത്. റഷ്യൻ ആക്രമണങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡ്രോണുകളും മിസൈലുകളും ഉൾപ്പെടെയുള്ള വിവിധ ആയുധങ്ങൾ അവർ ഉപയോഗിക്കുന്നുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. ഇതിനെ നേരിടാന്‍ പ്രത്യേക പ്രതിരോധവും പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സെലന്‍സ്കിയുടെ ആരോപണങ്ങളോട് റഷ്യ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16
