ലൂസിയാനയിൽ നടുക്കുന്ന കൂട്ടക്കൊല: എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു
പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്

- Published:
20 April 2026 7:26 AM IST

ഷ്രെവ്പോർട്ട്: അമേരിക്കയിലെ ലൂസിയാനയിലുള്ള ഷ്രെവ്പോർട്ടിൽ നടന്ന വെടിവയ്പ്പിൽ ഒന്ന് മുതൽ 14 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വീട്ടിലുണ്ടായ കുടുംബ പ്രശ്‌നമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. തോക്കുധാരിയായ ഒരാൾ 10 പേർക്ക് നേരെ വെടിയുതിർത്ത ശേഷം മോഷ്ടിച്ച കാറിൽ രക്ഷപ്പെടുകയായിരുന്നു. അക്രമിയെ പൊലീസ് പിന്തുടർന്ന് കൊലപ്പെടുത്തി. ഷാമർ എൽക്കിൻസ് എന്നയാളാണ് വെടിയുതിർത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട കുട്ടികൾ പ്രതിയുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. ഷ്രെവ്പോർട്ട് ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്ന് മേയർ ടോം ആഴ്സനോ പറഞ്ഞു. വെസ്റ്റ് 79-ാം സ്ട്രീറ്റിലെ രണ്ട് വീടുകളിലും ഹാരിസൺ സ്ട്രീറ്റിലെ മറ്റൊരു വീട്ടിലുമായാണ് ആക്രമണം നടന്നത്. പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ തുടങ്ങിയ പ്രമുഖർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. 2024 ജനുവരിക്ക് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും മാരകമായ കൂട്ടവെടിവയ്പ്പാണിതെന്ന് 'ഗൺ വയലൻസ് ആർക്കൈവ്' റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16
