ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി ട്രംപ്
ഗൾഫ് രാഷ്ട്രത്തലവന്മാരുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം

- Published:
19 May 2026 7:52 AM IST

വാഷിങ്ടൺ: ഇറാനെതിരെ ഇന്ന് ആക്രമണം പുനരംരാഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാഷ്ട്രത്തലവന്മാരുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ഇറാനുമായി ധാരണയിലെത്തുന്നതിന് തൊട്ടടുത്താണെന്ന് സൗദി, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ അറിയിച്ചതിനാൽ ആക്രമണം പുനരാരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം കാത്തിരിക്കാൻ താൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
അതേസമയം പ്രഖ്യാപിത നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത് അമേരിക്കക്ക് കീഴടങ്ങുമെന്ന് കരുതേണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങളും സന്നദ്ധരാണ്. എന്നാൽ അമേരിക്കയുടെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
പാകിസ്താൻ ആഭ്യന്തരമന്ത്രി മുഹ്‌സിൻ നഖ്‌വി കഴിഞ്ഞ മൂന്ന് ദിവസമായി തെഹ്‌റാനിൽ തുടരുകയാണ്. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. പാകിസ്താൻ മുഖേന ഇറാൻ സമർപ്പിച്ച 14 നിർദേശങ്ങൾ നേരത്തെ ട്രംപ് തള്ളുകയായിരുന്നു. എന്നാൽ പല കാര്യങ്ങളിലും ഇളവ് പോലും നൽകാത്ത യുഎസ് നിലപാട് അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
Adjust Story Font
16
