'രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കരുത്, സഭയുടെ കാര്യം നോക്കിയാൽ മതി'; മാർപ്പാപ്പക്കെതിരെ ഭീഷണിയുമായി ട്രംപ്
മാർപ്പാപ്പ തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു

വാഷിംഗ്‌ടൺ: യുദ്ധവിരുദ്ധ പരാമർശങ്ങൾ നടത്തിയ വത്തിക്കാൻ തലവൻ മാർപ്പാപ്പ ലിയോ പതിനാലാമനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കണമെന്ന മാർപ്പാപ്പയുടെ ആഹ്വാനത്തെയും, യുദ്ധത്തിന് പിന്നിൽ ഭരണാധികാരികളുടെ 'സർവ്വശക്തിമാനാണെന്ന മിഥ്യാധാരണ'യാണെന്ന പ്രസ്താവനയുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വത്തിക്കാനെതിരെ വിമർശനമുന്നയിച്ചത്.
മാർപ്പാപ്പ വിദേശനയത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം മോശമാണെന്നും അദ്ദേഹം തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും, സാമാന്യബുദ്ധി ഉപയോഗിച്ച് സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വർഷം സ്ഥാനമേറ്റ, അമേരിക്കക്കാരനായ ആദ്യ മാർപ്പാപ്പയാണ് ലിയോ പതിനാലാമൻ. എന്നാൽ അദ്ദേഹം വത്തിക്കാനിലെത്തിയത് തന്നെ തന്നെ നേരിടാൻ വേണ്ടിയാണെന്നാണ് ട്രംപിന്റെ വാദം. 'താൻ വൈറ്റ് ഹൗസിൽ ഉള്ളതുകൊണ്ടാണ് ലിയോക്ക് ആ സ്ഥാനം ലഭിച്ചത്. താൻ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല' എന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുമായി ബന്ധമുള്ള ഒരാളെ മാർപ്പാപ്പയാക്കുന്നത് ട്രംപിനെ കൈകാര്യം ചെയ്യാൻ എളുപ്പമാകുമെന്ന് കരുതിയാണ് സഭ ഈ തീരുമാനമെടുത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ സൈനിക ശക്തിയെയും ആയുധ ബലത്തെയും കുറിച്ച് ട്രംപ് നിരന്തരം വാചാലനാകാറുള്ള പശ്ചാത്തലത്തിലാണ് മാർപ്പാപ്പയുടെ സമാധാന ആഹ്വാനങ്ങൾ വരുന്നത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും വത്തിക്കാന്റെ നിലപാടുകൾ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്ന തിരിച്ചറിവിലാണ് ട്രംപ് ഇത്രയും രൂക്ഷമായ പ്രതികരണം നടത്തിയത്. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും കത്തോലിക്കാ സഭയുടെ തലവനും തമ്മിലുള്ള ഈ പരസ്യമായ പോര് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Adjust Story Font
16

