Quantcast

വെടിനിർത്തൽ കാലയളവിൽ കരുത്താർജ്ജിക്കാൻ നീക്കം?ഇറാനിൽ ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം

ഭൂഗർഭ കേന്ദ്രങ്ങളിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മിസൈലുകൾ പുറത്തെടുത്ത് ഏത് സമയംവേണമെങ്കിലും ഇറാന് ആക്രമണം നടത്താനാകുമെന്നാണ് വിലയിരുത്തൽ

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-11 11:25:48.0

Published:

11 April 2026 1:51 PM IST

വെടിനിർത്തൽ കാലയളവിൽ കരുത്താർജ്ജിക്കാൻ നീക്കം?ഇറാനിൽ ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം
X

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇറാന്റെ പക്കല്‍ കൂറ്റന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അവശേഷിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. ഭൂഗര്‍ഭ അറകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന മിസൈലുകള്‍ പുറത്തെടുക്കുന്നതിലൂടെ ഇറാന്, അതിശക്തമായ ആക്രമണങ്ങള്‍ നടത്താനാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ പകുതിയും നശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും ആക്രമണത്തിന് തയ്യാറാക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധമാരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ പകുതിയോളം ആയുധങ്ങള്‍ ഇറാന്റെ കയ്യില്‍ അവശേഷിക്കുന്നുണ്ടെന്ന് യുഎസ്-ഇസ്രായേല്‍ ഉദ്യോഗസ്ഥവൃന്ദം നേരത്തെ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, മിസൈലുകളുടെ തകരാറുകള്‍ പരിഹരിച്ച് ഇറാന്‍ യുദ്ധം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണോയെന്ന ആശങ്കയിലാണ് യുഎസ് അധികൃതരെന്നാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന മിസൈലുകള്‍ ഉപയോഗപ്പെടുത്തി ഏത് നിമിഷവും ഇറാന് പ്രത്യാക്രമണം നടത്താനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ഇസ്‌ലാമാബാദിലെത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലാണ് യുഎസ് പ്രതിനിധി സംഘം. പാര്‍ലമെന്റ് സ്പീക്കര്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ നേതൃത്വത്തിലാണ് ഇറാന്‍ സംഘം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭീകരത വിളിച്ചോതുന്ന മിനാബ് കൂട്ടക്കൊലയില്‍ ജീവന്‍ പൊലിഞ്ഞ കുട്ടികളുടെ ചിത്രങ്ങള്‍ വിമാനത്തിലെ മുന്‍നിരയില്‍ വച്ചാണ് സംഘം പാകിസ്താനില്‍ പറന്നിറങ്ങിയത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് വൈകിട്ടോടെ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയിലെത്തുമെന്നാണ് മധ്യസ്ഥ രാജ്യമായ പാകിസ്താന്‍ അറിയിച്ചത്.

TAGS :

Next Story