അലോയ് വീലുകളും നിയമവിരുദ്ധമോ? വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം.

Update: 2021-08-12 01:37 GMT

വാഹനങ്ങളുടെ മോഡിഫിക്കേഷനെതിരെ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്‌മെന്റും പൊലീസും കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ്. വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് അമിതവേഗത്തില്‍ റോഡില്‍ ചീറിപ്പായുന്നവര്‍ വലിയ അപകടങ്ങള്‍ വരുത്തിവെക്കുന്നുവെന്ന പരാതികള്‍ പെരുകിയതോടെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. വാഹനങ്ങളുടെ മോഡിഫിക്കേഷനിലെ നിയമപരമായ കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം.

1. വാഹനത്തിലെ പെയിന്റ് :

വാഹനം വാങ്ങുമ്പോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണ്. എന്നാല്‍, ഇത്തരത്തില്‍ നിറം മാറ്റം വരുത്തുന്ന വാഹനം ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍.ടി. ഓഫീസില്‍ ഹാജരാക്കി ആര്‍.സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം. അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല

Advertising
Advertising

2. അലോയി വീലുകള്‍:

അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം. അതേസമയം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വൈഡ് റിമ്മുകള്‍ക്കും അത്തരത്തിലുള്ള ടയറുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. കമ്പനി നിര്‍ദേശിക്കുന്ന അലോയി വീലുകള്‍ നിയമ വിധേയമാണ്.

3. കൂളിങ്ങുകളും, കര്‍ട്ടണും :

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകള്‍, കര്‍ട്ടണുകള്‍ എന്നിവ നിയമ വിരുദ്ധമാണ്. ഇത് ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്. അപകടം നടന്നാല്‍ ഗ്ലാസുകള്‍ പൊട്ടാതെ അപകട തീവ്രത ഉയരുന്നതാണ് കൂളിങ്ങ് ഫിലിമുകള്‍ തടയാനുള്ള പ്രധാന കാരണം. അതേസമയം, വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന ടിന്റഡ് ഗ്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

4. ലൈറ്റുകള്‍ :

വാഹനത്തില്‍ കമ്പനി നല്‍കുന്ന ഫോഗ് ലാമ്പ്, മറ്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ വാഹനം മോടിപിടിപ്പിക്കുന്നതിനായി അധികം ലൈറ്റുകള്‍ പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. പല വാഹനങ്ങളുടെയും മുകളിലും മറ്റ് ഭാഗങ്ങളിലും ലൈറ്റുകള്‍ നല്‍കുന്നതും മറ്റ് എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധമുട്ട് സൃഷ്ടിക്കും.

5. എക്സ്ഹോസ്റ്റ്/ സൈലന്‍സര്‍ :

വാഹനങ്ങളിലെ സൈലന്‍സര്‍ മാറ്റി കൂടുതല്‍ ശബ്ദമുള്ളവ നല്‍കുന്നത് ഇപ്പോള്‍ കൂടി വരികയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കാണുന്നത്. എന്നാല്‍, ഇത് വാഹനത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ്. ഇതില്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. അതേസമയം, നിശ്ചിത ഡെസിബല്‍ ശബ്ദത്തില്‍ താഴെയുള്ള ഓട്ടോമോട്ടീവ് സ്റ്റാന്റേഡുകള്‍ പാലിച്ചുള്ളവ ഉപയോഗിക്കാന്‍ കഴിയും.

6. ബുള്‍ബാര്‍/ ക്രാഷ്ഗാര്‍ഡ് :

വാഹനങ്ങളുടെ മുന്നിലും പിന്നിലും നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് സുപ്രീം കോടതി തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹന സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രാഷ്ഗാര്‍ഡ് ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇത്തരം പാര്‍ട്സുകള്‍ നിരത്തുകളിലെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവയാണ്.

7. നമ്പര്‍പ്ലേറ്റ് :

ഒരു വാഹനത്തിന്റെ ഐഡന്റിറ്റിയാണ് അതിലെ നമ്പര്‍പ്ലേറ്റ്. ഇതില്‍ അലങ്കാര പണികള്‍ വരുത്തുന്നതും മറ്റും നിയമലംഘനമാണ്. വാഹനത്തിലെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് കൃത്യമായ അളവുകളും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019-മുതല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വാഹന ഡീലര്‍മാരാണ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News