ഊര്‍ജ പ്രതിസന്ധി; റഷ്യന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി യുഎസ്

യുക്രെയ്ന്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങുന്നതിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്

Update: 2026-03-13 08:05 GMT

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഊര്‍ജവിതരണം പ്രതിസന്ധിയിലായിരിക്കെ രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ താല്‍ക്കാലിക അനുമതി നല്‍കി യുഎസ്. യുദ്ധം കാരണം കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനാണ് അനുമതിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു.

ആഗോള ഊര്‍ജ്ജ വിപണികളില്‍ സ്ഥിരത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഇറാന്‍ ഭരണകൂടം സൃഷ്ടിക്കുന്ന ഭീഷണിയും അസ്ഥിരതയും നേരിടാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബെസ്സെന്റ് പറഞ്ഞു. ആഗോള ഊര്‍ജവിതരണം വര്‍ധിപ്പിക്കുന്നതിനായി രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ താല്‍ക്കാലിക അനുമതി നല്‍കുകയാണ്. കടലില്‍ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനുള്ള ഈ അനുവാദം ഒരു തരത്തിലും റഷ്യക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നതല്ല -സ്‌കോട്ട് ബെസെന്റ് പറഞ്ഞു. മാര്‍ച്ച് 12ന് മുമ്പ് പുറപ്പെട്ട ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാന്‍ മാത്രമാണ് അനുമതി.

Advertising
Advertising

നേരത്തെ ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ റഷ്യന്‍ കമ്പനികളുടെ 30 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങിയത്.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങുന്നതിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ ഇതിന് ശേഷവും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നിരുന്നെങ്കിലും ഈ വര്‍ഷമാദ്യം ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ധാരണകള്‍ക്ക് പിന്നാലെയാണ് യുഎസിന്റെ നിര്‍ദേശ പ്രകാരം കുറവ് വരുത്തിയത്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News