പിണറായി വിജയനെതിരെ ധർമ്മടത്ത് സി.രഘുനാഥിനെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് ധാരണ
ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ പിൻവാങ്ങിയതിനെ തുടർന്നാണ് രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമായത്
ധർമ്മടത്ത് പിണറായി വിജയനെതിരെ സി.രഘുനാഥിനെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് ധാരണ. ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ പിൻവാങ്ങിയതിനെ തുടർന്നാണ് ഡി.സി.സി ജനറല്‍ സെക്രട്ടറിയും ധർമ്മടം സ്വദേശിയുമായ രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമായത്. ധർമ്മടത്ത് ഇത്തവണ അതിശകത്മായ മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് രഘുനാഥ് പറഞ്ഞു.
പിണറായി വിജയനെതിരെ ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ ആദ്യ ആലോചന.എന്നാല്‍ ദേശീയ തലത്തില്‍ ഇടത് സഖ്യത്തെ ബാധിക്കുമെന്ന കാരണം നിരത്തി ദേവരാജന്‍ പിന്മാറി.അതോടെയാണ് ധർമടം സ്വദേശിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സി.രഘുനാഥിനെ ധർമ്മടത്ത് കളത്തിലിറക്കാന്‍ കോൺഗ്രസ് തീരുമാനിച്ചത്.
പഴയ എടക്കാട് മണ്ഡലത്തിലും ധർമടത്തും നിരവധി തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ചെയർമാനായി പ്രവർത്തിച്ച രഘുനാഥിന് മണ്ഡലത്തിലുളള വ്യക്തി ബന്ധങ്ങള്‍ വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ കടമ്പൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കാനായതും മുഴുപ്പിലങ്ങാട് പഞ്ചായത്തിലുണ്ടായ മുന്നേറ്റവും കോണ്ഗ്രചസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്
36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പിണറായി വിജയന്‍ ധർമ്മടത്ത് നിന്നും വിജയിച്ചത്. ഈ ഭൂരിപക്ഷം കുറക്കാനായാല്‍ പോലും കോൺഗ്രസിനെ സംബന്ധിച്ച് അത് രാഷട്രീയ വിജയമാണ്. അതുകൊണ്ട് തന്നെ രഘുനാഥിനും ഈ മത്സരം ഏറെ നിര്ണാണയകമാണ്