സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരായ മീടൂ ആരോപണം: നിലപാട് വ്യക്തമാക്കാതെ വിധു വിനാദ് ചോപ്ര
2018 ഏപ്രില്‍ 9 മുതല്‍ ആറ് മാസക്കാലം ഹിരാനി തന്നെ ഉപദ്രവിച്ചുവെന്ന് യുവതി
പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരായ മീറ്റൂ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കാതെ നിര്‍മ്മാതാവും സംവിധായകനുമായ വിധു വിനാദ് ചോപ്ര. ഏക് ലട്ക്കി കോ ദേഖാത്തോ ഏസാ ലഗ എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദോഹം. എല്ലാം ഉചിതമായ സമയത്ത് പറയുമെന്നും ഇത് അതിനുളള വേദിയല്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. പ്രമുഖ ബോളിവുഡ് നടന്‍ സജ്ഞയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച സഞ്ജു എന്ന ചിത്രത്തില്‍ രാജ്കുമാർ ഹിരാനക്കൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് പിന്നീട് ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണപുമായി രംഗത്തെത്തിയത്.
2018 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് രാജ്കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് അവര്‍ പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജിത്ത് ജോഷി, വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംമ്പര്‍ 3ന് രാജ്കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് ഇവര്‍ ഇ-മെയില്‍ അയച്ചിരുന്നു. 2018 ഏപ്രില്‍ 9നാണ് ഹിരാനി ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ തന്നോട് സംസാരിച്ചത്. ഇത് തെറ്റാണെന്നും അധികാരം ഉപയോഗിച്ച് തന്നോട് ഇങ്ങനെ പെരുമാറരുതെന്നും താന്‍ പറഞ്ഞതായി മെയിലില്‍ പറയുന്നു. അന്ന് രാത്രിയും തുടര്‍ന്നുള്ള ആറു മാസവും തന്റെ മനസും ശരീരവും അതിഭീകരമായി ദുരുപയേഗം ചെയ്യപ്പെട്ടതായും മെയിലില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്കുമാര്‍ ഹിരാനിയെ അപമാനിക്കുന്നതിനായി മനഃപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു.