കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്

Update: 2023-07-21 02:31 GMT
Advertising

തിരുവനന്തപുരം: അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാ​ഗത സംവിധായിക രത്തീനയുടെ മമ്മൂട്ടി ചിത്രം പുഴു, അലൻസിയറിന്റെ ശക്തമായ വേഷത്തിൽ സണ്ണി വെയിൻ, അനന്യ എന്നിവർ പ്രധാന താരങ്ങളായ അപ്പൻ, ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങൾ, ജയ ജയ ജയ ഹേ, റോഷാക്ക് അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. 

മികച്ച നടനായുള്ള പുരസ്കാരത്തിന് അവസാന ഘട്ടത്തിലും ശക്തമായ മത്സരമാണ് നടക്കുന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് പ്രധാന പോരാട്ടം. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനമാണ് മമ്മൂട്ടിക്ക് മുൻഗണന നൽകുന്നത്. ന്നാ താൻ കേസ് കേസ് കൊട് എന്ന ചിത്രത്തിലെ കള്ളന്റെ നീതിക്കായുള്ള പോരാട്ടം തൻമയത്തതോടെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

അപ്പൻ സിനിമയിലെ പ്രകടനവുമായി അലൻസിയറും സണ്ണി വെയ്നും ചർച്ചകളിൽ നിറയുന്നു. ഉടലിലെ പ്രകടനവുമായി ഇന്ദ്രൻസും പൂക്കാലത്തിലെ വിജയരാഘവനും പ്രതീക്ഷകളാണ്.  മികച്ച നടിമാരുടെ സ്ഥാനത്തേക്ക് റോഷാക്കിലെ സീതയായി എത്തിയ ബിന്ദു പണിക്കരും അപ്പനിലെ അമ്മയായി എത്തിയ പൗളി വിൽസന്റേയും പേരുകൾ സജീവ ചർച്ചയിൽ ഉണ്ട്. പുരസ്കാരത്തിന് മല്‍സരിക്കുന്ന ചിത്രങ്ങളുടെ എണ്ണവും സര്‍വകാല റെക്കോഡ് സ്ഥാപിച്ചു. നൂറ്റി അന്‍പത്തിനാല് ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News