ദിലീപ് ആരോപണവിധേയന്‍ മാത്രമാണ്, വിധിയൊന്നും വന്നിട്ടില്ലല്ലോ? അതിജീവിതയോട് സഹതാപമുണ്ടെന്ന് ഗീത വിജയന്‍

ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു

Update: 2022-07-28 07:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഗീത വിജയന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷത്തില്‍ നടിയെ കണ്ടു. ഹിറ്റ് ചിത്രത്തിലെ നായികയായിരുന്നെങ്കിലും പിന്നീട് വന്ന വേഷങ്ങളൊന്നും അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. തുടക്കകാലത്ത് സിനിമയില്‍ താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും നടന്‍ ദിലീപിനെക്കുറിച്ചും മനസ് തുറക്കുകയാണ് താരം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

ഗീതയുടെ വാക്കുകള്‍

ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയില്‍ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോള്‍ ഞാന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല.

ഇനി ഇങ്ങനെയൊന്നും ആര്‍ക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കില്‍ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയന്‍ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല'- ഗീതാ വിജയന്‍ പറഞ്ഞു.

ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ സിനിമ വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗീത പറഞ്ഞു. 1992ല്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആ ചിത്രത്തിന്‍റെ പ്രധാനിയായ സംവിധായകന്‍, അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നോട് ഒരു തരത്തില്‍ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോള്‍ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ വഴക്ക് പറയും. സീന്‍ ഒക്കെ നടക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഇന്‍സള്‍ട്ട് ചെയ്യും. ഞാന്‍ ആദ്യ ദിവസം തന്നെ നോ... പറഞ്ഞു. ഇങ്ങനെ ആണെങ്കില്‍ ഈ പ്രോജക്ട് വിടുകയാണെന്ന് പ്രൊഡ്യൂസര്‍ ഡിസ്ട്രിബ്യുട്ടര്‍ ഉള്‍പ്പെടെ അറിയിച്ചു.

സംവിധായകന്റെ പെരുമാറ്റത്തെ കുറിച്ച് സിനിമയുടെ നിര്‍മാതാവിനെയും ഡിസ്ട്രിബൂട്ടറെയും ധരിപ്പിച്ചു. പിന്നീട് അവര്‍ ഇടപ്പെട്ട് സംവിധായകന് താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണ വേളയില്‍ സംവിധായകന്‍ ഇതിന്‍റെ ദേഷ്യത്തില്‍ സെറ്റില്‍ വച്ച് പലതവണ വഴക്ക് പറയുമായിരുന്നു. സംവിധായകന്‍ അങ്ങനെ വഴക്ക് പറയുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും സംഭവം എന്താണെന്ന് .നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുദ്ധ നുണയാണ്. ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്‍റെ പേരില്‍ ഒരു വര്‍ഷം നാലഞ്ച് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ഗീത വിജയന്‍ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News