മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നുവെന്ന് തോന്നിപ്പോകുന്നു: വിനയന്‍
ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങിയെന്ന് സംവിധായകന്‍ വിനയന്‍
കൊച്ചി: സംവിധായകന്‍ സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ വിനയന്‍. ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങി. പ്രിയ സുഹൃത്ത് സിദ്ദിഖിന് ബാഷ്പാഞ്ജലികൾ. മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നുവെന്ന് തോന്നിപ്പോകുന്നുവെന്ന് വിനയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
"വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി" എന്നാണ് മമ്മൂട്ടി കുറിച്ചത്.
സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ തനിക്ക് ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖെന്ന് മോഹന്‍ലാല്‍ കുറിച്ചു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമിപ്പിച്ചു. സിദ്ദിഖിന്‍റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
"എന്‍റെ പ്രിയപ്പെട്ട സിദ്ദിഖിന്‍റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്‍റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്‍റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ"- മോഹന്‍ലാല്‍ കുറിച്ചു.