'വിപണി ലക്ഷ്യമാക്കുന്നില്ല, പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യും' - ബി ഉണ്ണികൃഷ്ണൻ
ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചർച്ചകളിലേർപ്പെടുന്നുണ്ട്. ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം. ഇന്നത്തെ സാഹചര്യത്തിൽ അത്ര ബോൾഡായി പറയാൻ അവർക്ക് ധൈര്യമില്ല. എന്നാൽ ഞാനത് ചെയ്യും. അനന്തരഫലങ്ങൾ പ്രശ്നമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിപണി ലക്ഷ്യമാക്കാതെ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചർച്ചകളിലേർപ്പെടുന്നുണ്ട്. ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം. ഇന്നത്തെ സാഹചര്യത്തിൽ അത്ര ബോൾഡായി പറയാൻ അവർക്ക് ധൈര്യമില്ല. എന്നാൽ ഞാനത് ചെയ്യും. അനന്തരഫലങ്ങൾ പ്രശ്നമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പുരസ്‌കാരം നേടിയ തന്റെ ആദ്യ തിരക്കഥ 'ജലമർമരം' പോലുള്ള സിനിമകൾ എഴുതിയാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല വരുമാനമെന്ന നിലയിൽ സിനിമയെ തിരഞ്ഞെടുത്തപ്പോൾ അത്തരം സിനിമകൾ എഴുതുക പ്രായോഗികമായിരുന്നില്ല. കച്ചവട സിനിമ ഏതെങ്കിലും തരത്തിൽ മോശമാണെന്ന് കരുതുന്നുമില്ല. എന്നാൽ, വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം വരുകയാണെങ്കിൽ അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാവണം ആ സിനിമ. അതിനു വേണ്ടിയുള്ള ശ്രമം എന്റെ ഉള്ളിലുണ്ട്. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആദ്യ സിനിമയായ ജലമർമരം പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയാണ്. അത്തരത്തിലൊരു പ്രശ്നം ഒരു അഞ്ചുവയസ്സുകാരന്റെ പെഴ്സ്പെക്ടീവിൽ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു. സാധാരണ ഗതിയിൽ ആരും ആലോചിക്കാത്തതാണ്. അതിന്റേതായ പ്രസക്തി ആ സിനിമക്ക് ഉണ്ടായിരുന്നു. അതു പോലെ ഒരു സിനിമ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടാണ് ഒടുവിൽ റിലീസ് ചെയ്തബി ഉണ്ണികൃഷ്ണന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രം ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, രാമചന്ദ്ര രാജു, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിവർ അഭിനയിച്ച ചിത്രത്തിൽ അതിഥി വേഷത്തിൽ എ.ആർ. റഹ്‌മാനും എത്തിയിരുന്നു.