'അവതാർ, കളക്ഷൻ റെക്കോർഡ് തീർത്തതിൽ സന്തോഷം, തുടർ ഭാഗങ്ങളെ കുറിച്ച് ആശങ്കയില്ല'- കാമറൂൺ
12,341 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നായി ഇതുവരെ നേടിയത്
അവതാർ ദ വേ ഓഫ് വാട്ടർ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ജെയിംസ് കാമറൂൺ. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറക്കുന്നതിനെപറ്റി ഇപ്പോ ആശങ്കയില്ലെന്നും കാമറൂൺ പറഞ്ഞു. സിഎൻഎൻ അവതാരകനായ ക്രിസ് വാലസുമായി നടത്തിയ അഭിമുഖത്തിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ സ്വീക്വലുകളെ പറ്റി പറഞ്ഞത്.
കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രത്തിൽ അവതാർ ദ വേ ഓഫ് വാട്ടറാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 1.5 ബില്യൺ ഡോളർ അതായത് 12,341 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നായി നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങൾക്ക് ശേഷം ചിത്രം ബോക്‌സ് ഓഫീസ് പ്രകടനം മന്ദഗതിയിലായിരുന്നു. ആ സമയത്ത് ചിത്രം അതിന്റെ മുതൽമുടക്ക് തിരിച്ച് പിടിക്കാൻ 2 മില്യൺ കൂടി വേണമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ സീക്വലിനെ പറ്റിയും അന്ന് കാമറൂൺ വിട്ട് പറഞ്ഞില്ല. തുടർന്ന് ചിത്രം ബോക്‌സ് ഓഫീസ് കുതിപ്പ് ആരംഭിച്ചപ്പോഴാണ് തുടർഭാഗങ്ങളെ കുറിച്ച് മനസ് തുറന്നത്. എന്നാൽ ചിത്രം കളക്ഷനിൽ ലോക റെക്കോർഡ് ഇടണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അവതാർ ദി വേ ഓഫ് വാട്ടർ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് അതുകൊണ്ട് അവതാർ 3 പുറത്തിറക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. അവതാർ 3 ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. 4ഉം 5ഉം എഴുതിത്തീർന്നിട്ടുണ്ടെന്നും കാമറൂൺ പറഞ്ഞു.
അവതാർ 3 നിലവിൽ 2024 ഡിസംബർ 20-നും അവതാർ 4 ഡിസംബർ 18, 2026-നും അവതാർ 5 2028 ഡിസംബർ 22-നും തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
42 കോടിക്ക് മുകളിലാണ് ആദ്യ ദിനത്തിൽ മാത്രം ചിത്രം ഇന്ത്യയില് നിന്ന് സ്വന്തമാക്കിയത്. ഇത് മറ്റൊരു റെക്കോർഡ് കൂടിയായിരുന്നു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്നതാണ് ആ നേട്ടമായിരുന്നു അത്. സമീപകാലത്തെ ഇന്ത്യൻ ചിത്രങ്ങൾക്കൊന്നും നേടാൻ പറ്റാത്ത റെക്കോർഡ് കളക്ഷനുമായി തിയറ്ററുകളിൽ തുടരാനും അവതാർ ദ വേ ഓഫ് വാട്ടറിനായി. റിലീസ് ചെയ്ത ആദ്യ വീക്കെൻറിൽ 129 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
4000 സ്‌ക്രീനുകളിലാണ് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്തത്. 2019 ൽ വെറും 2800 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത അവഞ്ചേഴ്‌സ് എൻഡ് ഗെയിമിൻറെ 53 കോടി രൂപയെന്ന ഫസ്റ്റ് ഡേ കളക്ഷൻ മറി കടക്കാൻ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്.2009ൽ 'അവതാർ' ഇറങ്ങിയപ്പോൾ പിറന്നത് വലിയ റെക്കോർഡ് നേട്ടങ്ങളായിരുന്നു. 237 മില്യൺ യുഎസ് ഡോളർ ചിലവിൽ വന്ന ചിത്രം ആകെ 2.8 ബില്യൺ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ 'ടൈറ്റാനിക്' കുറിച്ച റെക്കോർഡാണ് അന്ന് 'അവതാർ' തകർത്തത്. 1832 കോടി രൂപയാണ് അവതാർ ദി വേ ഓഫ് വാട്ടറിന്റെ നിർമ്മാണ ചിലവ്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു.