യുഎഇയില്‍ 24,800 കോടിയുടെ ബജറ്റിന് മന്ത്രിസഭ അംഗീകാരം

Update: 2016-12-29 11:09 GMT
Editor : Alwyn K Jose
യുഎഇയില്‍ 24,800 കോടിയുടെ ബജറ്റിന് മന്ത്രിസഭ അംഗീകാരം

2017 മുതല്‍ 2021 വരെയുള്ള കാലയളവിലേക്കാണ് ബജറ്റ്. ഇതില്‍ 4870 കോടി ദിര്‍ഹം 2017ലേക്ക് മാത്രമായി നീക്കിവെച്ചു.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് 24,800 കോടി ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. 2017 മുതല്‍ 2021 വരെയുള്ള കാലയളവിലേക്കാണ് ബജറ്റ്. ഇതില്‍ 4870 കോടി ദിര്‍ഹം 2017ലേക്ക് മാത്രമായി നീക്കിവെച്ചു.

അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ സാമൂഹിക സേവന മേഖലക്കാണ് ഊന്നല്‍. മൊത്തം ബജറ്റ് തുകയില്‍ പകുതിയിലേറെയും ഈ മേഖലക്കാണ്. സാമ്പത്തികകാര്യങ്ങളുടെ നടത്തിപ്പ്, ജനങ്ങള്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കല്‍, അവരുടെ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ സഫലീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലേക്ക് മൊത്തം ബജറ്റിന്റെ 42 ശതമാനം വകയിരുത്തി. 330 കോടി ദിര്‍ഹം ഫെഡറല്‍ പദ്ധതികള്‍ക്കും 89.1 കോടി ദിര്‍ഹം ഫെഡറല്‍ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ക്കും നീക്കിവെച്ചു.

Advertising
Advertising

ശൈഖ് സായിദ് ഭവനപദ്ധതിക്ക്140 കോടിയും വിദ്യാഭ്യാസ മന്ത്രാലയ പദ്ധതികള്‍ക്ക് 13.5 കോടിയും വകയിരുത്തി. പൊലീസ്-സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍, പൗരത്വ-താമസ വുകപ്പിന്റെ ആസ്ഥാനം, ലബോറട്ടറികളുടെ നിര്‍മാണം എന്നിവക്ക് 21.5 കോടി നല്‍കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും പങ്കെടുത്തു.

അഞ്ച് വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. സാമൂഹിക സേവന മേഖലയുടെ പരിഷ്കരണം, സ്മാര്‍ട് സേവനങ്ങളുടെ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഓരോ അഞ്ച് വര്‍ഷത്തിലും ബജറ്റ് തയാറാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News