Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. ആവശ്യമായ ലൈസൻസ് നേടാതെയാണ് ഡ്രോൺ ഉപയോഗിക്കുന്നതെങ്കിൽ കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പെർമിറ്റുകൾ നേടാതെ ഡ്രോണുകളുടെ പ്രവർത്തനവും നിരോധിത പ്രദേശങ്ങളിലുള്ള ഉപയോഗവും ശ്രദ്ധയിൽപെട്ടതോടെയാണ് സിഎഎ മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിലുള്ള ഉപയോഗം ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഒമാനി വ്യോമാതിർത്തി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുമെന്നും അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ഡ്രോൺ ഉപയോക്താക്കളും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും, ആവശ്യമായ ലൈസൻസുകൾ നേടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ലൈസൻസില്ലാതെ പറത്തിയാൽ 500 റിയാൽ ആണ് പിഴ. സുരക്ഷിതമല്ലാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചാൽ 600 ഒമാനി റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. ഡ്രോണുകൾ ഉപയോഗിക്കുന്നവർ രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഇതുവഴി ലൈസൻസ് നേടാനും സാധിക്കും. ഡ്രോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും 'സെർബ്' പ്ലാറ്റ്ഫോമിലെ രജിസ്ട്രേഷൻ അടിസ്ഥാനപ്പെടുത്തിയായിരിക്കും. 250 ഗ്രാമിൽ കൂടുതൽ ഭാരമില്ലാത്ത കളിപ്പാട്ട ഡ്രോണുകൾ കെട്ടിടത്തിനകത്ത് ഉപയോഗിക്കാൻ അനുമതി വേണ്ട. ഒരു വർഷത്തേക്കാണ് ലൈസൻസ് നൽകുക. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.