സുൽത്താന്റെ കാരുണ്യം; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒമാനിൽ 8,326 തടവുകാർക്ക് മോചനം
2020 ജനുവരി 11ന് അധികാരമേറ്റതുമുതൽ 2025 സെപ്റ്റംബർ വരെയുള്ളതാണ് കണക്കുകൾ
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 8,326 തടവുകാർക്ക് മാപ്പ് നൽകി. 2020 ജനുവരി 11ന് അധികാരമേറ്റതുമുതൽ 2025 സെപ്റ്റംബർ വരെയാണ് ഈ കണക്കുകൾ. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ദയയും മാനുഷിക പരിഗണനയും നൽകി രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണകൂടത്തിന്റെ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. മാപ്പ് ലഭിച്ചവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു. പെരുന്നാൾ, നബിദിനം, ദേശീയ ദിനം, സ്ഥാനാരോഹണ വാർഷികം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ചാണ് പലപ്പോഴും തടവുകാർക്ക് മാപ്പ് നൽകുന്നത്. ഇത് തടവുകാരുടെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് അവസരം നൽകുന്നു. മാചനം ലഭിച്ച ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളാണ് ഈ നടപടിയുടെ യഥാർത്ഥ പ്രാധാന്യം. കുടുംബങ്ങളിലേക്ക് തിരികെ പോകാനും പുതിയ ജീവിതം കെട്ടിപ്പടുക്കാനും ഇവർക്ക് അവസരം ലഭിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ:
2020: 1,704 പേർക്ക് മാപ്പ് നൽകി
2021: 1,670 പേർക്ക് മാപ്പ് നൽകി
2022: 1,341 പേർക്ക് മാപ്പ് നൽകി
2023: 864 പേർക്ക് മാപ്പ് നൽകി
2024: 879 പേർക്ക് മാപ്പ് നൽകി
2025: (സെപ്റ്റംബർ വരെ) 1,868 പേർക്ക് മാപ്പ് നൽകി