Writer - razinabdulazeez
razinab@321
ദോഹ: വിശുദ്ധ റമദാൻ എത്തിയതോടെ അലങ്കാര വിളക്കുകളാൽ പ്രകാശിതമായി ഖത്തർ. രാജ്യത്തിന്റെ പ്രധാനപ്പെട്ട റോഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമായിട്ടുണ്ട്. നോമ്പുതുറ അറിയിക്കാനായി ഇഫ്താർ പീരങ്കികളും സജ്ജമായിക്കഴിഞ്ഞു.
ദോഹ കോർണിഷ്, കത്താറ കൾച്ചറൽ വില്ലേജ്, ഓൾഡ് ദോഹ പോർട്ട് തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം റമദാനിൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ്. അർധ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ആകൃതിയിലുള്ള വിളക്കുകൾ കൊണ്ടുള്ള അലങ്കാരങ്ങളാണ് എല്ലായിടത്തും. റമദാൻ കരീം എന്നെഴുതിയ വൈദ്യുത ബോർഡുകളും നഗരത്തിൽ പലയിടത്തും കാണാം.
സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ്, ഓൾഡ് ദോഹ പോർട്ട്, ലുസൈൽ ബൊളിവാർഡ്, ആസ്പയർ പാർക്ക്, വക്ര സൂഖ് തുടങ്ങി എട്ടിടങ്ങളിലാണ് ഇത്തവണ വെടിയൊച്ച മുഴങ്ങുക. ആത്മീയത, ആതിഥ്യം, സാമൂഹിക ബന്ധം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റമദാനിൽ വിവിധ പരിപാടികൾ രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. നോമ്പുകാലം പരിഗണിച്ച് പൊതു, സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയങ്ങളിൽ നേരത്തെ കുറവു വരുത്തിയിരുന്നു. ഖുർആൻ പാരായണം, വർക് ഷോപ്പുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവും സംഘടിപ്പിക്കുന്നുണ്ട്.