ഡിസംബറിലെ മഴക്കോള്; ദുബൈ മുനിസിപ്പാലിറ്റി കൈകാര്യം ചെയ്തത് 2,180-ലധികം കോളുകൾ
പ്രധാന അന്തർദേശീയ റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കി
ദുബൈ: യുഎഇയിലെ അസ്ഥിരകാലാവസ്ഥയിൽ ഡിസംബറിൽ മാത്രം 2,180-ലധികം കോളുകൾ ദുബൈ മുനിസിപ്പാലിറ്റി കൈകാര്യം ചെയ്തതായി അധികൃതർ. പ്രധാന അന്തർദേശീയ റോഡുകളിലെ വെള്ളക്കെട്ട് മുതൽ താമസ പ്രദേശങ്ങളിലെയും പൊതു ഇടങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലെയും പ്രശ്നങ്ങൾ വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതായി മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു.
പൊതു സുരക്ഷക്കും അവശ്യ സേവനങ്ങളുടെ തുടർച്ചയിലും മുനിസിപ്പാലിറ്റി മുൻഗണന നൽകിയതായി അധികൃതർ അവകാശപ്പെട്ടു. സമയോചിത അടിയന്തര ഫീൽഡ് ഓപ്പറേഷനുകളിലൂടെ ഗതാഗത തുടർച്ച, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലേക്കുള്ള പ്രവേശനം, ബാധിത പ്രദേശങ്ങളിൽ ക്ലീനിങ്-ഡ്രെയിനേജ് പ്രവർത്തനങ്ങൾ എന്നിവ മുനിസിപ്പാലിറ്റി ടീമുകൾ നിർവഹിച്ചു.
2024 ഏപ്രിലിലെ മഴയിൽ വ്യക്തമായ ദൗർബല്യങ്ങൾ പരിശോധിച്ച് സ്റ്റോംവാട്ടർ മാനേജ്മെന്റിൽ സമഗ്ര പുനരന്വേഷണം നടത്തിയതിന്റെ ഫലമാണ് ഡിസംബറിലെ മഴയിൽ സഹായകമായതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഡ്രെയിനേജ് നെറ്റ്‌വർക്ക് അപ്‌ഗ്രേഡ്, പമ്പിങ് ശേഷി വർധിപ്പിക്കൽ, അടിയന്തര-ഇൻഫ്രാസ്ട്രക്ചർ ടീമുകൾ തമ്മിലുള്ള മികച്ച സമന്വയം എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി വന്ന പ്രധാന മെച്ചപ്പെടുത്തലുകൾ.
കഴിഞ്ഞ ആഴ്ച യുഎഇയിൽ വ്യാപകമായ മഴയും അസ്ഥിര കാലാവസ്ഥയുമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക റിപ്പോർട്ടുകളും ഉണ്ടായി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. റാസ് അൽ ഖൈമയിലെ ജബൽ ജൈസ് ഏതാനും ദിവസത്തേക്ക് അടച്ചിട്ടിരുന്നു.