യുഎഇയിൽ 1300 ലേറെ വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയം
1800 ഉടമകളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്
ദുബൈ: യുഎഇയിൽ 1300 ലേറെ വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതായി തൊഴിൽമന്ത്രാലയം. ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുണ്ടെങ്കിലും ഇവർക്ക് തൊഴിലില്ലെന്നും മന്ത്രാലയം കണ്ടെത്തി. ഈ വർഷം ജൂൺ വരെ നടത്തിയ പരിശോധനയിലാണ് 1300 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 1800 ഉടമകളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ലൈസൻസ് പ്രകാരമുള്ള ഒരു പ്രവർത്തനവും ഈ സ്ഥാപനങ്ങൾ നടത്തുന്നില്ലെന്ന് മന്ത്രാലയം കണ്ടെത്തി.
ഇവയിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുണ്ടെങ്കിലും ഇവർക്ക് യഥാർഥത്തിൽ തൊഴിലുണ്ടായിരുന്നില്ല. വ്യാജമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള യോഗ്യത മന്ത്രാലയം താത്കാലികമായി റദ്ദാക്കി. 3.4 കോടി ദിർഹത്തിലധികം പിഴ ഇവർക്ക് ലഭിക്കും. സ്വകാര്യമേഖല സ്ഥാപനങ്ങളുടെ റേറ്റിങ് സംവിധാനത്തിൽ ഇവയെ തരം താഴ്ത്തുമെന്നും മന്ത്രാലയം അറിയിച്ചു.