മേഖലയിലെ ഇറാൻ ആക്രമണം; തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ യുഎഇ
യുഎഇ ഡെപ്യൂട്ടി പെർമനന്റ് റെപ്രസെന്റേറ്റീവ് ഷഹദ് മതാർ ആണ് നിലപാട് വ്യക്തമാക്കിയത്
ദുബൈ: യുഎഇയുടെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മറുപടി നൽകാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്ന് യുഎഇ. ജനീവയിലെ യുഎൻ ആസ്ഥാനത്ത് നടന്ന മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ യുഎഇ ഡെപ്യൂട്ടി പെർമനന്റ് റെപ്രസെന്റേറ്റീവ് ഷഹദ് മതാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 28 മുതൽ യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെടുകയും 58ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണം യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെ ലംഘനമാണെന്നും മതാർ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സംഘർഷം വ്യാപിപ്പിക്കാനുള്ള വേദിയായി യുഎഇയുടെ മണ്ണ് വിട്ടുകൊടുക്കില്ല.
മറ്റു ഗൾഫ് രാജ്യങ്ങൾക്കും അറബ് രാഷ്ട്രങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിക്കുകയും ആ രാജ്യങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മതാർ അറിയിച്ചു. 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന യുഎഇക്ക് നേരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര തത്വങ്ങൾക്കും മാനവികതയ്ക്കും എതിരാണ്. ഇതിനെ ഗൗരവമായി കാണണമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകളും സംയമനവുമാണ് ആവശ്യമെന്നും യുഎഇ പ്രതിനിധി ഓർമ്മിപ്പിച്ചു.