ഇറാൻ ആക്രമണം: യുഎഇയിൽ മരണം മൂന്നായി
മരിച്ചത് പാക്, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികൾ
ദുബൈ: ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ മരണം മൂന്നായി. പാക്, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. യുഎഇ തലസ്ഥാനമായ അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രണ്ടുപേർ കൂടി കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 58 പേർക്ക് പരിക്കേറ്റു. യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പിനോ, പാകിസ്താൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിസ്സാര പരിക്കേറ്റത. 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ന് 20 ബാലിസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളിൽ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും 2 ക്രൂയിസ് മിസൈലുകളെയും നേരിട്ടു. യുഎഇ വ്യോമസേനയും വ്യോമ പ്രതിരോധ സേനയുമാണ് പ്രതിരോധം തീർക്കുന്നത്.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, യുഎഇയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി. ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതരും എംബസിയും പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റ് ജനറലും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ആവശ്യാനുസരണം അപ്‌ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു.
യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ടോൾ ഫ്രീ നമ്പർ: 800-46342
വാട്ട്‌സ്ആപ്പ്: +971543090571
ഇമെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in