കുടുങ്ങിക്കിടന്ന 350-ലധികം യാത്രക്കാർക്ക് പ്രയോജനം; അടിയന്തര സർവീസുമായി കുതിച്ചെത്തി ഇത്തിഹാദ് റെയിൽ
സൗദി അതിർത്തിക്കടുത്തുള്ള ഗുവൈഫാത്ത്- അബൂദബിയിലെ അൽ ഫയ്യയിലേക്ക് സർവീസ്
ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിനാൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ അടിയന്തര സർവീസുമായി ഇത്തിഹാദ് റെയിൽ. സൗദി അതിർത്തിക്കടുത്തുള്ള ഗുവൈഫാത്ത് സ്റ്റേഷനിൽ നിന്നും അബൂദബിയിലെ അൽ ഫയ്യയിലേക്ക് 350-ലധികം യാത്രക്കാരുമായി ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പ് യുഎഇയുടെ സ്വപ്ന പദ്ധതി വിജയകരമായി കുതിച്ചെത്തി. സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചായിരുന്നു നടപടികൾ വേഗത്തിലാക്കിയത്.
ഔദ്യോഗികമായി യാത്രാ സർവീസുകൾ തുടങ്ങിയിട്ടില്ലെങ്കിലും, അടിയന്തര സാഹചര്യത്തിൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രെയിൻ സർവീസ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ചരക്ക് നീക്കത്തെ ബാധിക്കാത്ത രീതിയിലായിരുന്നു ഈ ക്രമീകരണം. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെ, ആവശ്യാനുസരണം കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന് ഇത്തിഹാദ് റെയിൽ പ്രൊജക്ട് ഹെഡ് എഞ്ചിനീയർ മുഹമ്മദ് അൽ ഷെഹി അറിയിച്ചു.