യുഎഇയിലുള്ള അമേരിക്കൻ പൗരന്മാർക്ക് തിരിച്ചുവരാൻ നിർദേശം; അതിർത്തികളിൽ കടുത്ത തിരക്ക്
വരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ്
ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള തങ്ങളുടെ പൗരന്മാരെ അടിയന്തരമായി തിരിച്ചുവിളിച്ച് അമേരിക്കൻ ഗവൺമെന്റ്. സുരക്ഷിതമായി മടങ്ങാൻ സാധിക്കുമെങ്കിൽ യുഎഇയിൽ നിന്ന് പുറത്തുകടക്കാൻ പ്രോത്സാഹിപ്പിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. യുഎഇയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നിലവിൽ ലഭ്യമായ പരിമിതമായ വിമാന സർവീസുകളെ ആശ്രയിക്കാൻ നിർദേശമുണ്ട്. വരാൻ ആഗ്രഹിക്കുന്നവർക്ക് യുഎസ് ഗവൺമെന്റ് സഹായവും വാഗ്ദാനം ചെയ്തു. കരമാർഗം ഒമാൻ, സൗദി അറേബ്യ അതിർത്തികൾ വഴി പുറത്തുപോകാൻ സാധിക്കുമെങ്കിലും ഈ അതിർത്തികളിൽ നിലവിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
യാത്രാ സൗകര്യം ലഭിക്കാത്തവരോ രാജ്യത്ത് തുടരാൻ തീരുമാനിച്ചവരോ അതീവ ജാഗ്രതാ മുൻകരുതലുകൾ എടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. താമസസ്ഥലത്തോ ഹോട്ടലുകളിലോ സുരക്ഷിതമായി തുടരണം. ജനലുകൾക്ക് അടുത്തുനിന്ന് മാറി നിൽക്കുകയും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കണമെന്നും യുഎസ് നിർദേശിച്ചു. യുഎഇക്ക് പുറമെ ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, ലെബനാൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ജോർദാൻ തുടങ്ങി മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളിലുമുള്ള അമേരിക്കക്കാരോടും സമാനമായ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി http://step.state.gov എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനോ, വിദേശത്തുള്ളവർക്ക് +1-202-501-4444 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാനോ അധികൃതർ അഭ്യർഥിച്ചു.