നിയന്ത്രിത രീതിയിൽ സർവീസുകൾ; ദുബൈയിലെ വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നു
'നേരിട്ട് അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് വന്നാൽ മതി'
ദുബൈ: സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബൈയിലെ വിമാനത്താവളങ്ങൾ ഇന്ന് വൈകുന്നേരം മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം( DXB), ദുബൈ വേൾഡ് സെൻട്രൽ സെൻട്രൽ അൽ മക്തൂം വിമാനത്താവളം (DWC) എന്നിവിടങ്ങളിലാണ് നിയന്ത്രിത രീതിയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുക. ദുബൈ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരിട്ട് അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് വന്നാൽ മതിയെന്ന് അതോറിറ്റി അറിയിച്ചു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്കായിരിക്കും ഇപ്പോൾ മുൻഗണന നൽകുന്നത്. ഇവർക്ക് റീബുക്കിങ് സൗകര്യവും റീഫണ്ട് ഓപ്ഷനുകളും ലഭ്യമാണ്. എമിറേറ്റ്‌സ് , ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പരിമിതമായ സർവീസുകൾ മാത്രമാണ് നടത്തുന്നത്. മറ്റു വിമാനങ്ങൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാനങ്ങളും കാർഗോ സർവീസുകളും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (GCAA) മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കാനും അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് ഇറാൻ നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് ഫെബ്രുവരി 28-ന് യുഎഇ വ്യോമപാത ഭാഗികമായി അടയ്ക്കുകയും സർവീസുകൾ നിർത്തിവെക്കുകയുമായിരുന്നു.