യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഇന്ത്യയിലേക്ക് അധിക നിരക്കില്ലാതെ റീബുക്ക് ചെയ്യാം; സൗകര്യമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

സൗകര്യം യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും

Update: 2026-03-08 09:23 GMT

ദുബൈ: യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അവരുടെ റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന യാത്ര അധിക നിരക്കുകളില്ലാതെ റീബുക്ക് ചെയ്യാമെന്ന് അധികൃതർ. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും സൗകര്യം ലഭ്യമാണെന്ന് എയർലൈൻ പറഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങൾക്കിടയിൽ ഗൾഫിൽ എയർലൈൻ അധിക വിമാനങ്ങൾ വിന്യസിക്കുന്നതിനിടെയാണ് നീക്കം.

പശ്ചിമേഷ്യയിലെ സാഹചര്യം കാരണം റദ്ദാക്കിയ വിമാനങ്ങളിൽ ബുക്കിങ്ങുള്ള യാത്രക്കാർക്കാണ് ഈ ഇളവ് ബാധകമാകുകയെന്ന് എയർലൈൻ പറഞ്ഞു. റദ്ദാക്കിയ ദുബൈ-ജയ്പൂർ വിമാനത്തിലെ ഒരു യാത്രക്കാരന് അധിക ചെലവില്ലാതെ അവരുടെ ബുക്കിങ് റാസൽ ഖൈമ-ഡൽഹി സർവീസിലേക്ക് മാറ്റാമെന്ന് എയർ ഇന്ത്യ പറഞ്ഞു.

Advertising
Advertising

റീബുക്കിങ് ഓപ്ഷനുകൾ അറിയിക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ വഴി ദുരിതബാധിതരായ യാത്രക്കാരെ മുൻകൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് വാട്ട്സ്ആപ്പ് അസിസ്റ്റന്റ് 'ടിയ' വഴിയും യാത്രക്കാർക്ക് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാൻ കഴിയും.

എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസും മേഖലയിൽ പ്രവർത്തനങ്ങൾ വർധിപ്പിച്ചതോടെയാണ് സൗകര്യം. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലുടനീളം ഏകദേശം 50 വിമാനങ്ങൾ സർവീസ് നടത്തി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ എയർലൈൻ നടപടികളെടുത്തിരുന്നു. ഇന്ന് ദുബൈ, അബൂദബി, ഷാർജ, റാസൽ ഖൈമ, ഒമാനിലെ മസ്‌കത്ത് എന്നിവയെ പ്രധാന ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന, ഷെഡ്യൂൾ ചെയ്യാത്ത അധിക വാണിജ്യ വിമാന സർവീസുകൾ എയർലൈൻ ഗ്രൂപ്പ് നടത്തുന്നുണ്ട്.

മുംബൈ-ദുബൈ, ഡൽഹി-ദുബൈ, ബെംഗളൂരു-ദുബൈ തുടങ്ങിയ റൂട്ടുകളും മുംബൈ, കൊച്ചി, ഡൽഹി എന്നിവയെ റാസൽ ഖൈമയുമായും മുംബൈ, ബെംഗളൂരു എന്നിവയെ അബൂദബിയുമായും മുംബൈ, ബെംഗളൂരു എന്നിവയെ ഷാർജയുമായും ബന്ധിപ്പിക്കുന്ന വിമാനങ്ങളും അധിക സർവീസുകളിലുണ്ട്.

മുംബൈക്കും ഡൽഹിക്കും മസ്‌കത്തിനും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രം മേഖലയിലുടനീളം 43 വിമാനങ്ങൾ സർവീസ് നടത്തിയതായി എയർലൈൻ പറഞ്ഞു.

അതേസമയം, ബഹ്റൈൻ, ദമ്മാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവയുൾപ്പെടെ നിരവധി ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 10 മുതൽ മാർച്ച് 13 വരെ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങളുടെ മുൻഗണനയെന്ന് എയർ ഇന്ത്യ പറഞ്ഞു, വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ വിമാന നില പരിശോധിക്കാൻ യാത്രക്കാരോട് നിർദേശിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News