ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി

ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക

Update: 2025-05-02 17:06 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിലെ സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുമതി. ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക. ഇതോടെ അടുത്ത വർഷം മുതൽ എമിറേറ്റിലെ മിക്ക സ്കൂളുകളിലും കൂടുതൽ ട്യൂഷൻ ഫീ നൽകേണ്ടി വരും.

ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ അതോറിറ്റിയായ ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അഥവാ കെ.എച്ച്.ഡി.എയാണ് ഫീസ് വർധനയ്ക്കുള്ള അനുമതി നൽകിയത്. സ്കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം.

വിദ്യാഭ്യാസ ചെലവ് സൂചികയുടെ രണ്ടര ശതമാനമാണ് ഫീസ് ഇനത്തിൽ വർധിപ്പിക്കുക. ദുബൈയിൽ മൂന്നു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഫീസ് വർധനയ്ക്കുള്ള അനുമതി. വർധിപ്പിക്കുന്നതിന് മുമ്പ് എല്ലാ സ്കൂളുകളും കെ.എച്ച്.ഡി.എയിൽ അപേക്ഷ സമർപ്പിക്കണം. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ദുബൈയെ നിലനിർത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് അതോറിറ്റിക്ക് കീഴിലെ ലൈസൻസിങ് ആന്റ് എജ്യുക്കേഷൻ ഡയറക്ടർ ഷമ്മ അൽ മൻസൂരി പറഞ്ഞു.

കേരള, സിബിഎസ്ഇ, ബ്രിട്ടീഷ് ഉൾപ്പെടെ വ്യത്യസ്ത പാഠ്യപദ്ധതിയിലുള്ള 227 സ്വകാര്യ സ്കൂളുകളാണ് ദുബൈയിൽ പ്രവർത്തിക്കുന്നത്. 185 രാഷ്ട്രങ്ങളിൽ നിന്നുള്ള 3.87 ലക്ഷം വിദ്യാർഥികൾ ഇവിടങ്ങളിൽ പഠിക്കുന്നുണ്ട്. ഈ വർഷം ആറു ശതമാനത്തിന്റെയും മുൻ വർഷം പന്ത്രണ്ട് ശതമാനത്തിന്റെയും വർധനയാണ് വിദ്യാർഥികളുടെ പ്രവേശനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News