ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യു.എ.ഇ
ഗോതമ്പുപൊടിക്കും വിലക്ക് ബാധകം. നാലു മാസത്തേക്കാണ് വിലക്ക്
അബൂദബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യു.എ.ഇ. നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ്.
യു.എ.ഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തിൽ ഗോതമ്പ് വിതരണത്തിൽ പ്രതിസന്ധഇ നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്‌സ്‌പോർട്ടും(നേരത്തെ ഇറക്കുമതി ചെയ്ത ചരക്കുകൾ കയറ്റുമതി ചെയ്യൽ) നിരോധിച്ചിട്ടുണ്ട്. മെയ് 13 മുതൽ നാലു മാസമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയാനായിരുന്നു ഇത്. ഇതോടെ യു.എ.ഇ അടക്കമുള്ള മറ്റു രാജ്യങ്ങൾ വഴിയുള്ള ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കും നിയന്ത്രണം വന്നിരുന്നു. യു.എ.ഇയുടെ നടപടിയോടെ ഇത് കൂടുതൽ ശക്തമാകും.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തമാക്കാനായി ഒപ്പുവച്ച കോംപ്രഹൻസീവ് എക്കോണമിക് പാർട്ണർഷിപ്പ് അഗ്രീമെന്റിന്റെ(സെപ) ഭാഗമായാണ് യു.എ.ഇ ഗോതമ്പ് കയറ്റുമതി നിരോധിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ആഭ്യന്തര ഉപയോഗത്തിനായി കൂടുതൽ ഗോതമ്പ് യു.എ.ഇക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. സെപ കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ചരക്കുകളുടെ നികുതി ഒഴിവാക്കാനും ധാരണയായിരുന്നു.
Summary: UAE suspends exports and re-exports of Indian wheat for four months