Writer - razinabdulazeez
razinab@321
ഷാർജ: നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും ഹരിത ഇടങ്ങൾ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ദിബ്ബ അൽ ഹിസൻ നഗരസഭ 2,30,000 പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. 20,500 ചതുരശ്ര മീറ്ററിലായി ഏകദേശം 2,28,000 പൂച്ചെടികളാണ് നഗരത്തിലുടനീളം നട്ടത്. 3,160 ചതുരശ്ര മീറ്ററിൽ 1,580 ചെടികൾ, 7,680 ചതുരശ്ര മീറ്ററിലായി 460 തണൽ മരങ്ങൾ, 576 ചതുരശ്ര മീറ്ററിൽ 6,400 ചെറിയ സസ്യങ്ങൾ എന്നിവയും നട്ടുപിടിപ്പിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പച്ചപ്പും പ്രകൃതിഭംഗിയും വർധിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ നഗരവികസനമാണ് അധികൃതർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിജയത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് കൃഷി വകുപ്പ് ഡയറക്ടർ ഖദീജ നജീബ് അൽ നുഐമി പറഞ്ഞു. ചെടികളുടെ മികച്ച വളർച്ച ഉറപ്പാക്കാനും പരിപാലനം എളുപ്പമാക്കാനും ആധുനിക കൃഷി രീതികളും ഓട്ടോമേറ്റഡ് ജലസേചന സംവിധാനങ്ങളുമാണ് നഗരസഭ ഉപയോഗിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും ആകർഷകമായ മികച്ച പരിസ്ഥിതി നിലവാരമുള്ള നഗരമായി ദിബ്ബ അൽ ഹിസനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.