Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: അമേരിക്കൻ സൈന്യം ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കുമുള്ള കപ്പൽ ഗതാഗതം തടയാൻ തുടങ്ങി. ഇറാൻ തീരം തൊടാതെ മൂന്ന് കപ്പലുകൾ ഹോർമുസ് കടന്നതായി യുഎസ് സെൻട്രൽ കമാന്റ് അവകാശപ്പെട്ടു. ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ കൂടി വിപണിയിലേക്ക് എത്താതിരുന്നാൽ വില ഇനിയും വർധിക്കും. കടൽ ഉപരോധം കടുപ്പിച്ചെങ്കിലും ഇപ്പോഴും കപ്പലുകൾക്ക് മേഖലയിലേക്ക് എത്താൻ ധൈര്യമായിട്ടില്ല.
ഹോർമുസിനോട് ചേർന്നാണ് യുഎസ് സൈന്യത്തിന്റെ കടൽ ഉപരോധം. ഇറാന്റെയും ഇറാന് പണം കൊടുത്ത് പോകുന്ന കപ്പലുകളെയും തടയുകയാണ് ലക്ഷ്യം. മറ്റുകപ്പലുകൾക്കൊന്നും തടസ്സമുണ്ടാകില്ല. ലോക വിപണിയിലേക്കുള്ള ദിനംപ്രതി ഏകദേശം രണ്ട് മില്യൺ ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ ഒഴുകുന്നത് തടയുമെന്നാണ് വിലയിരുത്തൽ. ഇത് ആഗോള എണ്ണ വിതരണത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ ഒരു കരാറിലെത്താതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഫലപ്രദമായി നിയന്ത്രിച്ചിരുന്നു. ഇപ്പോൾ യുഎസ് നാവിക സേന പതിനായിരത്തോളം സൈനികരുമായാണ് ഹോർമുസിൽ പ്രവേശിച്ചതെന്ന് യുഎസ് സെൻട്രൽ കമാന്റ് പറയുന്നു. ഹോർമുസിലേക്കുള്ള സൈനിക പ്രവേശനം വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇതോടൊപ്പം ഇറാനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചത് ആഗോള വിപണിയിലും പ്രതിഫലിക്കും. മാർച്ചിൽ 18 ലക്ഷം ബാരലും ഏപ്രിലിന്റെ ആദ്യ ഭാഗത്ത് പതിനേഴ് ലക്ഷം ബാരലും ഇറാൻ കയറ്റുമതി ചെയ്തിരുന്നു. ട്രംപ് ഈ നടപടി സമ്മർദ്ദത്തിനായി നടപ്പാക്കുന്നതിനാൽ, അത് വൻ അബദ്ധമാകില്ലേ എന്ന ആശങ്കയും ഉയരുന്നുണ്ട്. ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന കടുത്ത ക്ഷാമം, വിലവർധന, പണപ്പെരുപ്പം എന്നിവയോടൊപ്പം ഇറാന്റെ ശക്തമായ പ്രതികരണം സംഘർഷം രൂക്ഷമാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.