''ഇതാണോ ഗുജറാത്ത് മോഡൽ? കോവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല'' സർക്കാർ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി

കോവിഡ് മൂലം ഉറ്റവർ മരണപ്പെട്ടവർക്കായി ''നാലു ലക്ഷം നൽകിയേ മതിയാകൂ'' കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്

Update: 2021-11-24 09:30 GMT
Advertising

''ഇതാണോ ഗുജറാത്ത് മോഡൽ? കോവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല'' സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പുകഴ്ത്തുന്ന ഗുജറാത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ പ്രതികരണങ്ങളടക്കം പ്രത്യേകം തയാറാക്കിയ വിഡിയോ ട്വിറ്ററിൽ തന്റെ ഔദ്യോഗിക പേജിലാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് ബാധിതർക്ക് ഒരു തരത്തിലും ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് രാഹുൽ വിഡിയോയിൽ കുറ്റപ്പെടുത്തി. തെളിവായി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ പ്രതികരണമടക്കം ഉൾപ്പെടുത്തി വിഡിയോ തയാറാക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ അയച്ചാണ് നാലു മിനുട്ട് 30 സെക്കൻഡ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

ഹിമ്മത്ത് നഗറിലെ പ്രജാപതി കുടുംബം, അമ്രേറലിയിലെ നരേഷ് ബായ് കുടുംബം, അഹമ്മദാബാദ് ഖാദ്‌രി കുടുംബം, വൽസാദിലെ പട്ടേൽ കുടുംബം, വൽസാദിലെ ദേവാനി കുടുംബം എന്നിവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കോവിഡ് ബാധിച്ചപ്പോൾ ആശുപത്രി സൗകര്യം, ബെഡ്, ഓക്‌സിജൻ എന്നിവയൊന്നും ലഭിച്ചില്ലെന്ന് ഒരേ സ്വരത്തിൽ പറയുന്നത് വിഡിയോയിൽ കാണാം. ഹിമ്മത്ത് നഗറിലും അഹമ്മദാബാദിലും ചികിത്സ സൗകര്യങ്ങളുണ്ടായിരുന്നില്ല. വേണ്ട സമയത്ത് മതിയായ ചികിത്സ നൽകാതിരുന്ന സംസ്ഥാന കേന്ദ്ര സർക്കാറുകൾ പ്രിയപ്പെട്ടവർ മരണപ്പെട്ടിട്ടും സഹായധനം നൽകാൻ തയാറാകുന്നില്ല -കുടുംബങ്ങൾ കുറ്റപ്പെടുത്തി.

ഗുജറാത്തിൽ കോവിഡ് മൂലം 10,000 മരിച്ചുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്, എന്നാൽ മൂന്നു ലക്ഷം പേർ മരണപ്പെട്ടെന്നാണ് കോൺഗ്രസ് നടത്തിയ പഠനം പറയുന്നുതെന്ന് രാഹുൽ വ്യക്തമാക്കി. ഈ മൂന്നു ലക്ഷം പേരുടെ ബന്ധുക്കൾ നാലുലക്ഷം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മൂലം ഉറ്റവർ മരണപ്പെട്ടവർക്കായി ''നാലു ലക്ഷം നൽകിയേ മതിയാകൂ'' കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി.

''പ്രധാനമന്ത്രിയുടെ കയ്യിൽ വിമാനം വാങ്ങാൻ 8,458 കോടിയുണ്ട്, എന്നാൽ കോവിഡ് ബാധിതരുടെ കുടുംബത്തിന് നൽകാൻ പണമില്ല'' രാഹുൽ വിമർശിച്ചു. 2020 മാർച്ച് 14 ന് കോവിഡ് ബാധിതർക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലു ലക്ഷം നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീടത് 50,000 ആക്കി കുറച്ചുവെന്നും എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ ധനാഢ്യർക്കായി 10.8 കോടിയുടെ ലോൺ എഴുതിത്തള്ളി നൽകി - വിഡിയോയിൽ രാഹുൽ പറഞ്ഞു. ബിജെപി പദ്ധതികളുടെ പ്രയോജകർ കുത്തകകളായിക്കൊണ്ടിരിക്കുന്നു. ചില കുത്തകകൾക്ക് ഇന്ത്യയെ ഒന്നാകെ നൽകുന്നു, എന്നാൽ രാജ്യത്തെ ദരിദ്ര ജനതക്ക് കോവിഡ് നഷ്ടപരിഹാരം പോലുമില്ലെന്നും രാഹുൽ വിമർശിച്ചു. കോവിഡ് മൂലം പിതാവും മാതാവും കുടുംബാംഗങ്ങളും മരണപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. അവർക്ക് നഷ്ടപരിഹാരം നൽകിയേ മതിയാകൂവെന്നും '4 ലാക്ക് ദേനാ ഹോഗ' എന്ന പേരിൽ കോവിഡ് ന്യായ് കാമ്പയിൻ തുടങ്ങുന്നതായും രാഹുൽ പറഞ്ഞു. www.4lakhdenahoga.com ൽ രജിസ്റ്റർ ചെയ്ത് കാമ്പയിനിൽ പങ്കാളികളാകാമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News