'രണ്ട് തവണ വഞ്ചി മറിഞ്ഞു; 16 പേരുണ്ടായിരുന്ന മത്സരത്തിൽ അവശേഷിക്കുന്നത് 3 പേർ മാത്രം'; ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാംസ്ഥാനത്ത്
കടലിനെ കീഴടക്കാനിറങ്ങിയ മലയാളി കമാൻഡർ അഭിലാഷ് ടോമി മീഡിയവണിനോട്
ന്യൂഡല്‍ഹി: കടലിനെ കീഴടക്കാനിറങ്ങിയ മലയാളി കമാൻഡർ അഭിലാഷ് ടോമി വിജയത്തിലേക്ക് കുതിക്കുകയാണ്. 16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിക്കുന്നത്. മത്സരം പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും രണ്ട് തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് സാറ്റലൈറ്റ് ഫോണിലൂടെ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. കഴിഞ്ഞ വർഷം സെപ്റ്റബർ നാലിന് ഫ്രാൻസിലെ ലെ സാബ് ലെ ദേലോൻ തുറമുഖത്ത് നിന്നാണ് അഭിലാഷ് ടോമി പായ്‌വഞ്ചിൽ യാത്ര ആരംഭിച്ചത്. ഒറ്റയാൾ യാത്ര 233 ദിവസം പിന്നിടുകയാണ്. ആരുടേയും സഹായമില്ലാതെ ഒരിക്കൽപ്പോലും വഞ്ചി കരയ്ക്കടുപ്പിക്കാതെ അഭിലാഷും അദ്ദേഹത്തിന്റെ വഞ്ചിയായ ബയാനതും കടൽ കീഴടക്കി ഫിനിഷിംഗ് പോയിന്റ് ആയ മത്സരം തുടങ്ങിയിടത്തേക്ക് കുതിക്കുകയാണ്.
2018 ൽ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് മുതൽ തിരികെ കടലിൽ പോയി യാത്ര പൂർത്തിയാക്കണെമെന്ന ആഗ്രഹം ഉണ്ടായിരുന്നതായും സാഹസികത നിറഞ്ഞ യാത്രയാണ് ഇതെന്നും അഭിലാഷ് പറഞ്ഞു. 28,000 നോട്ടിക്കൽ മൈൽ പിന്നിടാണ് യാത്ര അവസാനിക്കാൻ പോകുന്നത്. ബോട്ടിൽ 1968 ലെ സാകേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. കരയിൽ എത്തിയാൽ മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധിക്കുവെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയുടെ കിർസ്റ്റൺ ന്യൂഷാഫറെയാണ് മുന്നിൽ. തൊട്ടുപിന്നിൽ അഭിലാഷും ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജർ ഏറെ പിന്നിലാണ് .കഴിഞ്ഞ് ആഴ്ച കിർസ്റ്റന്നെ അഭിലാഷ് പിന്നിലാക്കിയിരുന്നു. ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഇതിനകം തന്നെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ -2 ആണ് അഭിലാഷിന് ആ റെക്കോർഡ് സമ്മാനിച്ചത്