200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം

50,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

Update: 2022-09-26 06:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. 50,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍  ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നടിയുടെ ജാമ്യാപേക്ഷയില്‍ അഡീഷണൽ സെഷൻസ് ജഡ്ജി ഷൈലേന്ദർ മാലിക് ഇ.ഡി.യോട് പ്രതികരണം തേടി. ഇഡി പ്രതികരണം രേഖപ്പെടുത്തുന്നത് വരെ, നടിയുടെ സ്ഥിരം ജാമ്യത്തിനായുള്ള ഹർജി കോടതിയിൽ കെട്ടിക്കിടക്കും. കേസിലെ അടുത്ത വാദം ഒക്ടോബര്‍ 22ന് കേള്‍ക്കും. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ കേസില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ജാക്വിലിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് ജാക്വിലിന് അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു. വീഡിയോ കോളിലൂടെ ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തുന്നു. നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി സുകേഷും സമ്മതിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സുകേഷ് ജാക്വിലിനുമായി നിരന്തരം സംസാരിച്ചിരുന്നു.

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News