മകന് പിന്നാലെ എസ്.പി മുൻ എംപി അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; കൊലപാതകം പൊലീസ് സാന്നിധ്യത്തിൽ

പ്രയാ​ഗ് രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡിൽ വച്ച് വെടിയറ്റത്

Update: 2023-04-15 18:06 GMT
Advertising

ലഖ്നൗ: ഉമേഷ് പാൽ കൊലപാതകക്കേസിലെ പ്രതി സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദ് കൊല്ലപ്പെട്ടു. രാത്രി 10.30ഓടെ പ്രയാ​ഗ് രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡിൽ വച്ച് വെടിയറ്റത്. സഹോദരൻ അഷ്റഫ് അഹ്മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു.

പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വെടിയേറ്റത്. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു.പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിവച്ചത്. തുടർന്ന് നിലച്ചുവീണെങ്കിലും മരിക്കുംവരെ വെടിവെപ്പ് തുടർന്നു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് തുടങ്ങവെയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ‌ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മകൻ ആസാദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിനെതിരെ യു.പിയിൽ വൻ വിമർശനം ഉയരുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊല്ലപ്പെടുന്നത്. ഉമേഷ് പാലിനെ വെടിവച്ച് കൊന്ന കേസിലെ പ്രതികളാണ് ഇവർ. വ്യാഴാഴ്ച മകനേയും സഹായിയേയുമാണ് യു.പി പൊലീസ് വധിച്ചത്. ഏറ്റുമുട്ടലിൽ ആണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് യു.പി പൊലീസ് വാദം.

2005ൽ ബിഎസ്പി നിയമസഭാംഗം രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്ന ഉമേശ്പാലും രണ്ട് സുരക്ഷാഗാഡുകളും ഫെബ്രുവരി 24ന് പ്രയാഗ് രാജിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദും മകനും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ മകൻ ആസാദും പിതാവ് അതീഖും അടക്കം നാല് പേർ കൊല്ലപ്പെടുകയായിരുന്നു. മകൻ കൊല്ലപ്പെട്ടതിന് പിന്നാലെ താനും കൊല്ലപ്പെട്ടേക്കാം എന്ന് അതീഖ് അഹമ്മദ് പറഞ്ഞിരുന്നു. പ്രതികൾക്ക് സുരക്ഷയൊരുക്കാത്ത യു.പി പൊലീസ് നടപടിക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News