ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതി ഇനി ഓർമ

ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു

Update: 2022-01-21 13:55 GMT

ഡൽഹി ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി കെടുത്തി. ജ്യോതിയെ ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു കേന്ദ്ര സർക്കാർ നടപടി.

അമർജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അമർജവാൻ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് ചടങ്ങുകൾ നടത്തിയത്.

1971 ലെ പാകിസ്താൻ യുദ്ധവിജയത്തിന് ശേഷം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമയ്ക്കയായിട്ടാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ പോരാട്ട ജയത്തിന് ശേഷം 1972 ജനുവരി 26 ന് അമർജവാൻ ജ്യോതിയിൽ ദീപനാളം കൊളുത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് മുതൽ ഇന്ന് വൈകുന്നേരം വരെ കെട്ടുപോകാതെ രാജ്യം കാത്തു സൂക്ഷിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ സമർപ്പിച്ചു പോരാടിയ ധീര ജവാന്മാരുടെ ഓർമയ്ക്കായി 1931 ഇൽ പൂർത്തിയാക്കിയ ഇന്ത്യ ഗേറ്റിന്റെ കീഴിലാണ് , കുത്തി നിർത്തിയ തോക്കിനേയും മുകളിലെ തൊപ്പിയെയും സാക്ഷിയാക്കി ജ്യോതി രാപകൽ ഭേദം തെളിഞ്ഞു നിന്നത്. മൂന്ന് സേനകൾക്കും കൂടിയായിരുന്നു സംരക്ഷണ ചുമതല.

Advertising
Advertising

അൻപത് കൊല്ലമായി അണയാതെ ജ്വലിക്കുന്ന ഇന്ത്യാഗേറ്റിലെ ജ്യോതിയാണ് 2019 ൽ നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിച്ചത്. രണ്ട് ജ്യോതികളും ഒരേ സമയം പരിപാലിക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ലയനമെങ്കിലും കോൺഗ്രസ് ഇതിനെതിരെ രംഗത്തിറങ്ങിയിരുന്നു.ദേശസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം ചിലർക്ക് മനസിലാകുന്നില്ലെന്നു രാഹുൽഗാന്ധി പറഞ്ഞു. ഏറെ ദുഖത്തോടെയാണ് ഇക്കാര്യം പങ്ക് വയ്ക്കുന്നത് എന്നറിയിച്ച രാഹുൽഗാന്ധി അമർ ജ്യോതി ഇനിയും തെളിയുമെന്നും സൂചിപ്പിച്ചു. മോദി സർക്കാരിന് ജനാധിപത്യ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും ബഹുമാനിക്കാൻ അറിയില്ലെന്ന് ശശി തരൂർ പറഞ്ഞു.

Summary : Amar Jawan Jyoti To Be Put Out, "Merged" With War Memorial Torch

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News