"പഞ്ചാബിൽ രാഷ്ട്രപതിഭരണം കൊണ്ടുവരണം"; സുരക്ഷാവീഴ്ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് അമരീന്ദര്‍ സിങ്

"പാക്കിസ്താന്‍ അതിർത്തിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം ദൂരെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന ഗവർമെന്റിന് കഴിഞ്ഞിട്ടില്ല"

Update: 2022-01-06 10:54 GMT
Advertising

പഞ്ചാബിൽ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ചയിൽ രൂക്ഷമായി പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബിൽ രാഷ്ട്രപതിഭരണം കൊണ്ടുവരണമെന്ന് അമരീന്ദർ സിങ് പറഞ്ഞു.

"രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പോലും പഞ്ചാബിൽ സുരക്ഷയില്ലാതായിരിക്കുന്നു. മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നി വലിയ വീഴ്ച്ചയാണ് വരുത്തിയത്.  പാകിസ്താൻ അതിർത്തിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം ദൂരെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന ഗവർമെന്റിന് കഴിഞ്ഞിട്ടില്ല. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണം"- അദ്ദേഹം പറഞ്ഞു.

ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയാണ് പഞ്ചാബിൽ സംഭവിച്ചത് എന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലിയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്.

സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News