16 സ്ലീപ്പർ കോച്ചുകൾ, 130 കി.മീറ്റര്‍വരെ വേഗത; അറിയാം അമൃത് ഭാരത് എക്സ്പ്രസിന്റെ പ്രത്യേകതകൾ
ഒരേ സമയം 1834 പേര്‍ക്ക് യാത്ര ചെയ്യാം
സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനായ അമൃത് ഭാരത് എക്സ്പ്രസ് സർവീസിൽ നിരവധി സാങ്കേതിക സൗകര്യങ്ങളാണ് റെയിൽവെ ഉൾപ്പെടുത്തിയിരിക്കുന്നത്. പുഷ്പുൾ സാങ്കേതിക വിദ്യയിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ട്രെയിനിന്റെ മുന്നിലും പിന്നിലും എഞ്ചിനുകളുള്ളതിനാൽ ഒന്ന് മുന്നോട്ട് വലിക്കുകയും മറ്റൊന്ന് പിന്നില്‍ നിന്ന് തള്ളുകയും ചെയ്യും. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ ട്രെയിന് വേഗത കൈവരിക്കാനാകും.
- ട്രെയിൻ നിര്‍ത്തുമ്പോഴും പുറപ്പെടുമ്പോഴും ഉണ്ടാകാറുള്ള കുലുക്കംകുറക്കാനുള്ള സംവിധാനവും അമൃത് ഭാരത് എക്സ്പ്രസിലുണ്ട്. കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കാനുപയോഗിക്കുന്ന ആധുനികമായ കപ്ലറുകളാണ് കുലുക്കം കുറക്കുന്നത്.
- 16 സ്ലീപ്പറുകള്‍, 4 അണ്‍ റിസര്‍വ്ഡ്, 2 ഡിസേബിള്‍ഡ് കോച്ചുകള്‍ എന്നിങ്ങനെയാണ് ട്രെയിനിലിലെ ബോഗികൾ. വീല്‍ചെയറുകള്‍ക്ക് കോച്ചിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് പ്രത്യേക റാമ്പും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്
- ഒരേ സമയം 1834 പേര്‍ക്ക് യാത്ര ചെയ്യാം.
- വേഗത മണിക്കൂറില്‍ പരമാവധി 130 കി.മീറ്റര്‍വരെ
- എല്ലാ സീറ്റുകളിലും ചാര്‍ജിങ് പോയിന്റുകൾ.
- സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്‌ലറ്റുകള്‍, സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
- ജനറല്‍ കോച്ചുകളിലെ ലഗേജുകള്‍ക്കായുള്ള ബെർത്തിലും കുഷ്യനുകള്‍
- ലോക്കോ പൈലറ്റുമാരുടെ കാബിനുകൾ വന്ദേഭാരതിന് സമാനമായി ശീതീകരിച്ചിട്ടുണ്ട്.
- ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് അമൃത് ഭാരത് നിര്‍മിച്ചിരിക്കുന്നത്.
- ഓറഞ്ച് -ചാരനിറമാണ് ട്രെയിനിന് നൽകിയിരിക്കുന്നത്
*ടിക്കറ്റ് നിരക്ക്
ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല. നിലവിലുള്ള മെയിൽ -എക്സ്പ്രസ് ട്രെയിനെക്കാൾ 15- 17 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സാധാരണക്കാർക്ക് താങ്ങാനാകുമോ എന്ന ചർച്ചകളും ഉയർന്നിട്ടുണ്ട്.
നവീകരിച്ച അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനൊപ്പമാണ് ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് എക്സ്‍പ്രസുകളും ഫ്ലാഗ് ഓഫ് ചെയ്തത്.