Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂ ഡൽഹി: നാളെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിജു ജനതാദൾ (ബിജെഡി) എംപി സസ്മിത് പത്ര പ്രഖ്യാപിച്ചു. എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു. ഒഡീഷയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാർട്ടിയുടെ പ്രാഥമിക ശ്രദ്ധയെന്നും സസ്മിക പത്ര കൂട്ടിച്ചേർത്തു.
'നാളത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് ബിജു ജനതാദൾ വിട്ടുനിൽക്കാൻ തീരുമാനിച്ചു. എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് ബിജു ജനതാദൾ തുല്യ അകലം പാലിക്കുന്നു. ഒഡീഷയുടെയും ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' സസ്മിക പത്ര പറഞ്ഞു.
സെപ്റ്റംബർ 9ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിന്റെ പിന്തുണയുള്ള ജസ്റ്റിസ് (റിട്ട.) ബി. സുദർശൻ റെഡ്ഡിയും എൻഡിഎയുടെ നോമിനിയായ സി.പി.രാധാകൃഷ്ണനും തമ്മിൽ നേരിട്ടുള്ള മത്സരമായിരിക്കും നടക്കുക. വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യമായി പാർലമെന്റ് അംഗമാകുന്നവരെ വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും അസാധുവായ ബാലറ്റുകൾക്കുള്ള സാധ്യത കുറക്കുന്നതിനും ഒരു മോക്ക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിംഗ് ബാഗേൽ ഞായറാഴ്ച പറഞ്ഞു.