യുക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡി. വിദ്യാർഥികൾക്ക് തിരിച്ചടി; പഠന സൗകര്യം ഒരുക്കാനാകില്ലെന്ന് കേന്ദ്രം

നീറ്റിൽ മോശം പ്രകടനം കാഴ്ച വച്ചതിനാലാണ് വിദ്യാർഥികൾക്ക് യുക്രൈനെ ആശ്രയിക്കേണ്ടിവന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Update: 2022-09-15 17:02 GMT
Advertising

ന്യൂഡൽ‍ഹി: യുക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തിരിച്ചടി. ഇവർക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കാനാകില്ലെന്നും ഇവിടെ പഠനം തുടരാനാകില്ലെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി.

നീറ്റിൽ മോശം പ്രകടനം കാഴ്ച വച്ചതിനാലാണ് വിദ്യാർഥികൾക്ക് യുക്രൈനെ ആശ്രയിക്കേണ്ടിവന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ഇതോടെ, മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമുണ്ടാകും എന്ന് സെപ്തംബര്‍ ആറിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിപ്പുണ്ടായിരുന്നു.

എന്നാല്‍ മെഡി. കമ്മീഷന്റെ ഈ അറിയിപ്പിന് വിരുദ്ധമായാണ് കേന്ദ്രം ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് അനുമതി നല്‍കിയാല്‍ ഇന്ത്യന്‍ വൈദ്യമേഖലയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിയമം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്. അതേസമയം, മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടന്നും കേന്ദ്രം അവകാശപ്പെട്ടു.

വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം നല്‍കിയത്. ഹരജിയില്‍ സുപ്രിംകോടതി നാളെ വിശദമായ വാദം കേള്‍ക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News