സ്മാര്‍ട്ട് ഫാര്‍മിംഗ് പദ്ധതിക്കായി രാംദേവിന്‍റെ കമ്പനിയുമായി കരാര്‍; യോഗ്യതയെചൊല്ലി വിവാദം

ഡാറ്റാ-ടെക്നോളജിയിൽ പരിചയമില്ലാത്ത രാംദേവിന്റെ കമ്പനിയുമായുള്ള കരാറിന്റെ ആവശ്യകതയാണ് ചര്‍ച്ചയാകുന്നത്.

Update: 2021-07-01 04:55 GMT

രാജ്യത്ത് "സ്മാർട്ട് ഫാർമിംഗ്" പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഡാറ്റാ പൂൾ സൃഷ്ടിക്കുന്നതിന് ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയെ കേന്ദ്രം ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പതഞ്ജലി ഓർഗാനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായാണ് (പി.ഒ.ആര്‍.ഐ) കേന്ദ്ര കാര്‍ഷിക മന്ത്രാലയം കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സാങ്കേതിക വികസനം, വിവരശേഖരണം, എന്നിവയിൽ യാതൊരു പരിചയസമ്പത്തുമില്ലാത്ത കമ്പനിയുമായുള്ള കരാര്‍ പിന്‍വലിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്.  

Advertising
Advertising

ജൂണ്‍ ഒന്നിന് ഒപ്പുവെച്ച കരാറിന്‍റെ കാലാവധി 2023 മാര്‍ച്ച് 23 വരെയാണ്. രഹസ്യാത്മക അടിസ്ഥാനത്തിൽ പ്രസക്തമായ വിവരങ്ങൾ പങ്കിടാനുള്ള ധാരണാപത്രമാണ് കേന്ദ്രം രാംദേവിന്‍റെ കമ്പനിയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഇതുപ്രകാരം, സോയില്‍ മാപ്പിംഗ്, മണ്ണിന്‍റെ പോഷക രൂപരേഖ തയ്യാറാക്കല്‍, കർഷകരുടെ ജനസംഖ്യാ വിശദാംശങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കായി രാംദേവിന്‍റെ കമ്പനി ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കും.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും സംബന്ധിച്ച വിവരങ്ങളാണ് കർഷകർക്കായുള്ള സംയോജിത ഡാറ്റാബേസിന് കീഴിൽ വരുന്നത്. ഡാറ്റാ-ടെക്നോളജിയിൽ പരിചയമില്ലാത്ത രാംദേവിന്റെ കമ്പനിയുമായുള്ള കരാറിന്റെ ആവശ്യകതയെ ചോദ്യം ചെയ്താണ് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും ഇവര്‍ ഉന്നയിക്കുന്നു.   

മന്ത്രാലയം നൽകിയ വിവരമനുസരിച്ച് ഇതുവരെ അഞ്ചു കോടി കർഷകരുടെ ഡാറ്റാബേസ് കമ്പനി തയ്യാറാക്കിയിട്ടുണ്ട്. പി‌.എം കിസാൻ, സോയിൽ ഹെൽത്ത് കാർഡ്, പി‌.എം ക്രോപ്പ് ഇൻ‌ഷുറൻസ് സ്കീം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിനകം സംയോജിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News