ചണ്ഡീഗഢിൽ കർഷക മാർച്ചിൽ സംഘർഷം

രാകേഷ് ടികായത്തിന്റെ അറസ്റ്റ് വാർത്ത തള്ളി ഡല്‍ഹി പൊലീസ്

Update: 2021-06-26 13:15 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡീഗഢിൽ കർഷക മാർച്ചിൽ സംഘർഷം. മൊഹാലി-ചണ്ഡീഗഢ് അതിർത്തിയിലാണ് സംഭവം. കേന്ദ്ര ഭരണപ്രദേശം വഴി പഞ്ചാബ് രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ തകർത്തു. ഇതേതുടർന്ന് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭം എട്ടാം മാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരപരിപാടികൾ നടന്നുവരികയാണ്.

പഞ്ചാബ് ഗവർണറായ വിപി സിങ് ബദ്‌നോറിന്റെ ഔദ്യോഗിക വസതിയിൽനിന്ന് രണ്ട് കി.മീറ്റർ അകലെ മധ്യമാർഗിൽ കർഷക മാർച്ച് പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് പൊലീസും സമരക്കാരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ കർഷകർ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു.

ഇതേസമയത്ത് ഹരിയാനയിൽനിന്ന് തലസ്ഥാനമായ ചണ്ഡീഗഢിലേക്കു പുറപ്പെട്ട കർഷകസംഘത്തെ പൊലീസ് തടഞ്ഞു. ചണ്ഡീഗഢ് അതിർത്തിയിലാണ് പൊലീസ് കർഷകരെ തടഞ്ഞത്. കർഷകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ, ചണ്ഡീഗഢ് പൊലീസ് നഗരത്തിലേക്കുള്ള 13 പ്രവേശന മാർഗങ്ങൾ അടച്ചിരുന്നു. എന്നാൽ, ട്രാക്ടറുകളുടെ സഹായത്തോടെ കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചിരുന്നു.

അതിനിടെ, കര്‍ഷകനേതവ് രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്തതായുള്ള വാർത്ത തള്ളി ഡൽഹി പൊലീസ്. ഭാരതീയ കിസാൻ യൂനിയൻ നേതാവും കർഷക പ്രക്ഷോഭത്തിന്റെ മുൻനിര നായകനുമായ ടികായത്ത് അറസ്റ്റിലായതായി പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായാണ് ഡൽഹി പൊലീസ് രംഗത്തെത്തിയത്. 

ട്വിറ്ററിലൂടെയാണ് ഡൽഹി(ഈസ്റ്റ്) ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രിയങ്ക കശ്യപ് അറസ്റ്റ് പ്രചരണങ്ങൾ തള്ളിക്കളഞ്ഞത്. രാകേഷ് ടികായത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണ്. ഇത്തരം വ്യാജവാർത്തകളിൽനിന്നും ട്വീറ്റുകളിൽനിന്നും വിട്ടുനിൽക്കണമെന്ന് പ്രിയങ്ക കശ്യപ് ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

കിസാൻ യൂനിയൻ മാധ്യമ വിഭാഗം തലവൻ ധർമേന്ദ്ര മാലിക്കും അറസ്റ്റ് വാർത്ത നിഷേധിച്ചിരുന്നു. ടികായത്ത് അറസ്റ്റിലായിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും ഗാസിപൂരിലെ പ്രക്ഷോഭകേന്ദ്രത്തിലുണ്ടെന്നും മാലിക്ക് പറഞ്ഞു. ഇവിടെ സംഘർഷസ്ഥിതിയില്ലെന്നും ഇദ്ദേഹം അറിയിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News