എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; വിചാരണ നടപടികൾക്ക് അടുത്തമാസം തുടക്കമാകും

കൊച്ചി എൻഐഎ കോടതിയിൽ പ്രതിയെ കുറ്റപത്രം വായിച്ച്‌ കേൾപ്പിക്കും

Update: 2024-08-19 17:21 GMT

കൊച്ചി:രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ വിചാരണ നടപടികൾക്ക് അടുത്തമാസം തുടക്കമാകും. അടുത്തമാസം ആദ്യം കൊച്ചി എൻ.ഐ.എ കോടതിയിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഷാരൂഖ് സെയ്‌ഫിയെ മാത്രം പ്രതിയാണ്.

2023 ഏപ്രിൽ 2നാണ് കേരളം അന്നുവരെ കാണാത്ത സമാനതകളില്ലാത്ത കുറ്റകൃത്യംനടന്നത്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി 1 കോച്ചിലെ യാത്രക്കാർക്ക് നേരെ പ്രതി ഷാരൂഖ് സെയ്‌ഫി പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തി.

സംഭവത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർക്കാണ് അന്ന് ജീവഹാനി സംഭവിച്ചത്. തുടക്കത്തിൽ കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് യു.എ.പി.എ ചുമത്തിയതോടെ എൻ.ഐ.എ ഏറ്റെടുത്തു. ഷാറുഖ് സെയ്ഫിയുടെ സ്വദേശമായ ഡൽഹി അടക്കം 10 ഇടങ്ങളിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളെയും സാക്ഷകളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മെഡിക്കൽ ബോർഡ് രൂപീകരിച്ച്‌ പ്രതിയുടെ മനോനിലയും പരിശോധിച്ചു.

തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു. എലത്തൂരിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതിൽ ആകൃഷ്ടനായതെന്നും കുറ്റപത്രത്തിലുണ്ട്. യുഎപിഎക്ക് പുറമെ റെയിൽവേ ആക്ടും, പൊതു മുതൽ നശിപ്പിച്ചതിനുളള വകുപ്പുമാണ് ചുമത്തിയിട്ടുളളത്. കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തോടടുക്കുമ്പോഴാണ് കേസിൽ വിചാരണ നടപടികൾക്ക് തുടക്കമാകുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News