യുപിയിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രിക്ക് ജയിലിൽ മർദനം; തലയ്ക്ക് പരിക്ക്
ക്ലീനിങ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ലഖ്നൗ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുപി മുൻ മന്ത്രിക്ക് ജയിലിൽ മർദനം. ലഖ്നൗ ജയിലിനുള്ളിൽ വച്ച് സഹ തടവുകാരനാണ് മർദിച്ചത്. അഖിലേഷ് യാദവ് മന്ത്രിസഭയിൽ അംഗമായിരുന്ന എസ്പി നേതാവ് ഗായത്രി പ്രജാപതിക്കാണ് മർദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ബലാത്സംഗക്കേസിൽ 2017ലാണ് പ്രജാപതി അറസ്റ്റിലായത്. ക്ലീനിങ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കബോർഡിന്റെ ഭാഗം ഉപയോഗിച്ച് സഹതടവുകാരൻ പ്രജാപതിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയുടെ വലതുഭാഗത്താണ് പരിക്കേറ്റത്. തുടർന്ന് ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു. പ്രജാപതിയെ ആക്രമിച്ച തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ആക്രമണത്തിൽ എസ്പി ആശങ്ക പ്രകടിപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻ എംഎൽഎയും മുൻ മന്ത്രിയുമായ ഗായത്രി പ്രജാപതിക്കെതിരെ ജയിലിൽ നടന്ന ആക്രമണത്തിൽ ന്യായമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എസ്പി മേധാവി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.