10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; സ്മാര്‍ട്ഫോണിനും ഇ സ്കൂട്ടറിനും പിന്നാലെ യുപിയില്‍ കോണ്‍ഗ്രസിന്‍റെ വാഗ്ദാനം

ഗോതമ്പും നെല്ലും ക്വിന്‍റലിന് 2500 രൂപയ്ക്കും കരിമ്പ് ക്വിന്‍റലിന് 400 രൂപയ്ക്കും വാങ്ങുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്

Update: 2021-10-25 05:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ വാഗ്ദാനപ്പെരുമഴ തുടരുകയാണ്. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാദ്ഗാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ വാഗ്ദാനം.

''കോവിഡ് മഹാമാരിയുടെ സമയത്ത് യുപിയിലെ ആരോഗ്യ സംവിധാനത്തിന്‍റെ ശോച്യാവസ്ഥ എല്ലാവരും കണ്ടു. ഇത് സർക്കാരിന്‍റെ നിസ്സംഗതയുടെയും അവഗണനയുടെയും ഫലമാണ്. യുപിയില്‍ കോണ്‍ഗ്രസ് വന്നാല്‍ ഏതു രോഗത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും'' പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുപിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും നേരത്തെ ബാരാബങ്കിയിലെ 'പ്രതിജ്ഞ യാത്ര' ഫ്ലാഗ് ഓഫ് ചെയ്യുമ്പോള്‍ പ്രിയങ്ക പറഞ്ഞിരുന്നു.

ഗോതമ്പും നെല്ലും ക്വിന്‍റലിന് 2500 രൂപയ്ക്കും കരിമ്പ് ക്വിന്‍റലിന് 400 രൂപയ്ക്കും വാങ്ങുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ത്രീകൾക്ക് 40 ശതമാനം സീറ്റുകള്‍ നൽകുമെന്ന് ആവർത്തിച്ച പ്രിയങ്ക സ്ത്രീകൾക്കായി ഒരു പ്രത്യേക പ്രകടനപത്രിക കൊണ്ടുവരുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

അധികാരത്തിലെത്തിയാൽ പ്ലസ് ടു പാസായ പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണും ബിരുദധാരികളായ പെൺകുട്ടികൾക്ക് ഇ-സ്കൂട്ടറും നൽകുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25,000 രൂപ നൽകുമെന്നും പാർട്ടി അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News